റാഗിങ് കേസുകളിൽ ഉടനടി നടപടി; ആന്റി റാഗിങ് സംവിധാനമൊരുക്കും: മന്ത്രി ആർ. ബിന്ദു

Mail This Article
തിരുവനന്തപുരം∙ സംസ്ഥാനതലത്തിൽ റാഗിങ്ങിന് അറുതി വരുത്താൻ കഴിയുന്ന വിധത്തിൽ ആന്റി റാഗിങ് സംവിധാനമൊരുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. കാര്യവട്ടം ക്യാംപസിൽ ഉണ്ടായ റാഗിങ് കേസിലും ആന്റി റാഗിങ് സെൽ ഉടനടി നടപടി സ്വീകരിച്ചിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. സംഭവത്തിൽ റിപ്പോർട്ടും തേടിയിട്ടുണ്ട്.
‘‘ഉന്നതവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെല്ലാം ആന്റി റാഗിങ് സെല്ലുകൾ പ്രവൃത്തിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിൽ ദുരനുഭവം ഉണ്ടായാൽ അത് ആന്റി റാഗിങ് സെല്ലിനോടോ അധ്യാപകരോടോ പ്രിൻസിപ്പലിനോടോ തുറന്നു പറയാൻ വിദ്യാർഥികൾ ധൈര്യമായി തയാറാകണം. അതു തക്കസമയത്ത് ഇടപെടാനും കൂടുതൽ ദൗഭാഗ്യകരമായ സംഭവങ്ങൾക്കു തടയിടാനും സഹായിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലാണ് ഇന്നലെ സംഭവിച്ചിട്ടുള്ള റാഗിങ്ങുമായി ബന്ധപ്പെട്ട വിഷയം വന്നിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനതലത്തിൽ റാഗിങ് വിരുദ്ധ സംവിധാനം ഒരുക്കും.’’ – മന്ത്രി പറഞ്ഞു.
‘‘ഏറ്റവും പെട്ടെന്ന് അതിനെതിരെ നടപടി സ്വീകരിക്കും കൂടാതെ എല്ലാ ക്യാംപസുകളിലും ഇതു സംബന്ധിച്ച തീരുമാനങ്ങൾ കൈകൊള്ളുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പിനെ കീഴിലുള്ള സ്ഥാപനങ്ങളെ ഉൾപ്പെടുത്തി പ്രിൻസിപ്പൽമാരുടെ യോഗം ചേരും’’ – മന്ത്രി പറഞ്ഞു.