തീയിട്ടതോ?: തലപ്പുഴയിലെ കാട്ടുതീ മനുഷ്യനിർമിതം: ‘ഒരേ സ്ഥലത്ത് തീപിടിച്ചതിൽ അസ്വാഭാവികത’

Mail This Article
മാനന്തവാടി∙ പിലാക്കാവ് കമ്പമലയിൽ വീണ്ടും കാട്ടുതീ. ഇന്നലെ കാട്ടുതീ ഉണ്ടായ സ്ഥലത്തോടു ചേർന്നാണ് ഇന്നും കാട്ടുതീയുണ്ടായത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണു മലയുടെ മുകളിൽ തീപടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. തുടർന്നു വനംവകുപ്പിനെയും അഗ്നിരക്ഷാ സേനയെയും വിവരം അറിയിക്കുകയായിരുന്നു. തീയണയ്ക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.
ഇന്നലെയും ഇതേ സ്ഥലത്തു തീപിടിച്ചിരുന്നു. വനംവകുപ്പും അഗ്നിരക്ഷാ സേനയും ചേർന്നു നാലു മണിക്കൂറോളം പണിപ്പെട്ടാണ് തീ അണച്ചത്. വീണ്ടും ഇതേസ്ഥലത്തു തീപിടിത്തമുണ്ടായതിൽ ദുരൂഹതയുണ്ടെന്നാണു വനംവകുപ്പിന്റെ നിഗമനം. സ്വാഭാവികമായുണ്ടായ തീയല്ല എന്നാണ് നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവൽ പറഞ്ഞത്.
വനാതിർത്തിയിൽനിന്ന് ഏറെ മാറി ഉൾവനത്തിലെ പുൽമേടുകളാണു കത്തിയത്. സ്വമേധയാ കാട്ടുതീയുണ്ടാകേണ്ട സമയമായിട്ടില്ല. സ്വമേധയാ കത്താനുള്ള സാധ്യതയുമില്ല. മനഃപൂർവം തീയിട്ടതാകാമെന്നും അദ്ദേഹം പറഞ്ഞു.
കടുവ യുവതിയെ കൊന്നുതിന്ന പഞ്ചാരക്കൊല്ലിക്കു സമീപത്തെ വനത്തിലാണ് തീപിടിത്തമുണ്ടായത്. കടുവയുടെ ആക്രമണത്തെത്തുടർന്നു പിലാക്കാവിൽ വലിയ പ്രതിഷേധം നടന്നിരുന്നു. കടുവ പ്രശ്നവുമായി ബന്ധപ്പെട്ടാണോ തീപിടിത്തമുണ്ടായതെന്നുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നു വനംവകുപ്പ് അറിയിച്ചു. സാധാരണ വേനൽ കടുക്കുമ്പോൾ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണു കാട്ടുതീ ഉണ്ടാകാറ്.