കെ.വി.തോമസിനും സർക്കാർ വക ലക്ഷങ്ങൾ; വാർഷിക യാത്രാബത്ത കൂട്ടാൻ ശുപാർശ, 11.31 ലക്ഷമാക്കി ഉയർത്തും

Mail This Article
തിരുവനന്തപുരം∙ പിഎസ്സി ചെയര്‍മാനും അംഗങ്ങള്‍ക്കും ലക്ഷങ്ങള്‍ ശമ്പള വര്‍ധന നടത്തിയതിനു പിന്നാലെ സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസിനും ലക്ഷങ്ങള്‍ നല്കാന് സര്‍ക്കാര്‍. കേരള ഹൗസിലെ പ്രത്യേക പ്രതിനിധിയായ കെ.വി.തോമസിന്റെ വാര്‍ഷിക യാത്രാബത്ത അഞ്ചുലക്ഷത്തില്‍നിന്നു 11.31 ലക്ഷമാക്കാനുള്ള ശുപാര്‍ശ നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിയില്‍ വച്ചു.
പൊതുഭരണവകുപ്പിന്റെ ശുപാര്‍ശയില്‍ ഇനി തീരുമാനമെടുക്കേണ്ടതു ധനവകുപ്പാണ്. പ്രത്യേക പ്രതിനിധിയുടെ ഓണറേറിയം, പഴ്സനല്‍ സ്റ്റാഫിന്റെ വേതനം, വിമാന യാത്രാക്കൂലി, വാഹനത്തിനുള്ള ഇന്ധനച്ചെലവ് എന്നിവയ്ക്കായി പ്രതിവര്‍ഷം 30 ലക്ഷത്തോളം രൂപയാണു സര്‍ക്കാര്‍ ചെലവഴിക്കുന്നത്.
കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ മുന്‍ കേന്ദ്രമന്ത്രി കെ.വി.തോമസിനെ 2023 ജനുവരി 19നാണ് കാബിനറ്റ് പദവിയോടെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. കേരളത്തിന്റെ താല്പര്യങ്ങള് ദേശീയ തലത്തില്‍ സംരക്ഷിക്കുന്നതിനും കേന്ദ്രസര്‍ക്കാരുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തി പ്രധാന വിഷയങ്ങളില്‍ ഇടപെടുന്നതിനുമാണു പ്രത്യേക പ്രതിനിധിയെ നിയോഗിച്ചത്.