25 വർഷം; ജയിൽ മോചനത്തിന് അർഹനെന്ന് മുംബൈ സ്ഫോടനക്കേസ് പ്രതി അബു സലേം, കോടതിയിൽ ഹർജി

Mail This Article
മുംബൈ ∙ ശിക്ഷയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് 1993 മുംബൈ സ്ഫോടനക്കേസ് പ്രതി അബു സലേം (63) ബോംബെ ഹൈക്കോടതിയെ സമീപിച്ചു. വിചാരണത്തടവുകാരൻ, ഇന്ത്യയ്ക്കു കൈമാറുന്നതിനു മുൻപ് പോർച്ചുഗീസ് ജയിൽ വാസം, ശിക്ഷാ കാലയളവ്, ശിക്ഷയിളവ് എന്നിവയടക്കം 25 വർഷം പൂർത്തിയാക്കിയതിനാൽ ജയിൽ മോചനത്തിന് അർഹനാണെന്ന് അവകാശപ്പെട്ടാണു ഹർജി. ജസ്റ്റിസ് സാരംഗ് കെത്‌വാളിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് അടുത്ത മാസം 10ന് കേസ് പരിഗണിക്കും.
കഴിഞ്ഞ വർഷം ഡിസംബറിൽ അബു സലേം സമർപ്പിച്ച ഹർജി ടാഡ പ്രത്യേക കോടതി തള്ളിയിരുന്നു. 1993 ജനുവരി 16ന് മുംബൈയിലെ വിവിധ സ്ഥലങ്ങളിലേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും എത്തിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം. 2 മാസങ്ങൾക്കു ശേഷം മാർച്ച് 12നാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടന്നത്. 257 പേർ മരിക്കുകയും 713 പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് പോർച്ചുഗലിലേക്ക് കടന്ന ഇയാൾ 2002 സെപ്റ്റംബറിൽ ലിസ്ബണിലാണു പിടിയിലായത്. 2005 നവംബറിൽ ഇന്ത്യയ്ക്കു കൈമാറി.
പോർച്ചുഗലിനു നൽകിയ നയതന്ത്ര ഉറപ്പ് പാലിച്ച് തടവുശിക്ഷ 25 വർഷം പൂർത്തിയാകുന്ന മുറയ്ക്ക് ഇയാളെ വിട്ടയയ്ക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് 2022 ജൂലൈയിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 25 വർഷം പൂർത്തിയായി ഒരുമാസത്തിനകം രേഖകൾ രാഷ്ട്രപതിക്കു മുന്നിൽ ഹാജരാക്കണം. ശിക്ഷ ഇളവു ചെയ്യുന്നതിനു സർക്കാർതലത്തിലും നടപടി സ്വീകരിക്കാമെന്നു കോടതി വ്യക്തമാക്കിയിരുന്നു. ഈ സുപ്രീംകോടതി ഉത്തരവിന്റെ കൂടി പിന്തുണയിലാണ് അബു സലേം ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചത്.