‘ചിലരെ തിരഞ്ഞെടുക്കാൻ അവർ ശ്രമിച്ചു’: ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ ബൈഡൻ സർക്കാർ ഇടപെട്ടെന്ന് ട്രംപ്

Mail This Article
മയാമി ∙ ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ ഇടപെടാൻ ജോ ബൈഡൻ ഭരണകൂടം ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മയാമിയിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റിവ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എഫ്ഐഐ) പ്രയോറിറ്റി സമ്മിറ്റിൽ പങ്കെടുക്കുമ്പോഴായിരുന്നു പരാമർശം. ഇന്ത്യയിൽ വോട്ടെടുപ്പ് പ്രോത്സാഹിപ്പിക്കാനുള്ള യുഎസ് സഹായം നിർത്തലാക്കിയതിനു പിന്നാലെയാണ് ആരോപണം.
‘‘എന്തിനാണ് ഇന്ത്യയിൽ വോട്ടെടുപ്പ് പ്രോത്സാഹിപ്പിക്കാൻ 21 ദശലക്ഷം ഡോളർ നാം ചെലവാക്കുന്നത്? അവർക്കു വേണ്ടതിലധികം പണമുണ്ട്. നമ്മളെ സംബന്ധിച്ചു ലോകത്തിലെ ഏറ്റവും ഉയർന്ന നികുതി ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും എനിക്ക് വളരെയേറെ ബഹുമാനമുണ്ട്. ചിലർ തിരഞ്ഞെടുക്കപ്പെടാനായി അവർ (ജോ ബൈഡൻ സർക്കാർ) ശ്രമിച്ചെന്നു ഞാൻ ഊഹിക്കുന്നു.’’– ട്രംപ് പറഞ്ഞു.
യുഎസ് നൽകിവന്ന 21 ദശലക്ഷം ഡോളറിന്റെ (2.1 കോടി ഡോളർ) സഹായം നിർത്തലാക്കാൻ കഴിഞ്ഞ ദിവസമാണു ‘ഡോജ്’ (ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) തീരുമാനിച്ചത്. ലോക കോടീശ്വരൻ ഇലോൺ മസ്ക് നേതൃത്വം നൽകുന്ന ഡോജിന്റെ തീരുമാനത്തെ ട്രംപ് ശരിവച്ചിരുന്നു. യുഎസിലെ നികുതിദായകരുടെ പണം ഇത്തരത്തിൽ ചെലവഴിക്കുന്നത് എന്തിനെന്നും ട്രംപ് ചോദിച്ചു. ഇന്ത്യ, ബംഗ്ലദേശ്, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ പദ്ധതികൾക്കായി യുഎസ് നൽകുന്ന രാജ്യാന്തര സഹായത്തിൽ വ്യാപകമായ വെട്ടിക്കുറയ്ക്കലുകളാണു ഡോജ് നടത്തിയത്.