‘ശശി തരൂർ അതിരുവിടരുത്’; പലതവണ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ലെന്ന് കെ.സുധാകരൻ

Mail This Article
തിരുവനന്തപുരം ∙ ശശി തരൂരിനോട് അതിരു വിടരുതെന്ന ഓർമപ്പെടുത്തലുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. അദ്ദേഹത്തെ എല്ലാക്കാലത്തും ഞാൻ പിന്തുണച്ചു. ഇപ്പോഴും പിന്തുണയ്ക്കുന്നു, പക്ഷേ അതിരുവിട്ടുപോകരുതെന്നാണ് ആഗ്രഹം. ഇതു പറയാൻ പലതവണ ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹത്തെ കിട്ടിയില്ല. ശശി തരൂർ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമാണ്. എന്തു പ്രശ്നമുണ്ടെങ്കിലും അദ്ദേഹത്തിനു ദേശീയ നേതൃത്വവുമായി ചർച്ച ചെയ്യാം. എന്റെ നേതൃപാടവത്തെക്കുറിച്ചു വിലയിരുത്താൻ ആദ്ദേഹം ആളാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ താൻ പരാതി പറയുന്നില്ലെന്നും നന്നാവാൻ നോക്കാമെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിക്കവേ പറഞ്ഞു.
ശശി തരൂർ കോൺഗ്രസ് വിട്ടു പോകുമെന്നു പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വാക്കുകൾ കോൺഗ്രസിനുള്ളിൽ പ്രവർത്തിക്കുന്നതിനുള്ള വഴിമരുന്ന് ഇടുന്നതാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. അതേസമയം തരൂർ വിഷയത്തിൽ സിപിഎം നേതാക്കളുടെ പ്രതികരണങ്ങളെയും സുധാകരൻ പരിഹസിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങളെ വിമർശിച്ചു കൊണ്ടുള്ള ശശി തരൂരിന്റെ അഭിമുഖം ഒരു ഇംഗ്ലിഷ് ദിനപത്രത്തിലാണ് വന്നത്. കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു പ്രധാന നേതാവിന്റെ അഭാവമുണ്ടെന്നും നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ മൂന്നാം തവണയും കോണ്‍ഗ്രസ് കേരളത്തില്‍ പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നുമായിരുന്നു അഭിമുഖത്തിൽ തരൂരിന്റെ പ്രധാന മുന്നറിയിപ്പ്.
അതേസമയം ഒന്നും പറയാനില്ലെന്നും സമയം വരുമ്പോൾ സംസാരിക്കാം എന്നുമാണ് ഇപ്പോഴുള്ള വിവാദങ്ങളിൽ ശശി തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചത്.