‘ആശാ വർക്കർമാരുടെ സമരം പെമ്പിളൈ ഒരുമൈ സമരം പോലെ’: പിന്നിൽ അരാജക സംഘടനകളെന്ന് സിപിഎം

Mail This Article
തിരുവനന്തപുരം ∙ ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നിൽ അരാജക സംഘടനകളാണെന്ന് സിപിഎം. തൽപര കക്ഷികളുടെ കെണിയിൽപ്പെട്ടവരാണ് സമരം നടത്തുന്നതെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എളമരം കരീം പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ ആരോപിച്ചു.
ചിലർ ആശാ വർക്കർമാരെ വ്യാമോഹിപ്പിച്ചു. പെമ്പിളൈ ഒരുമൈ സമരത്തിനു സമാനമാണ് ആശാ വർക്കർമാരുടെ സമരം. സംസ്ഥാനത്തെ മുഴുവൻ തൊഴിലാളി സംഘടനകളെയും അധിക്ഷേപിക്കുകയായിരുന്നു പെമ്പിളൈ ഒരുമൈ സമരം. കേന്ദ്രപദ്ധതികൾ വ്യവസ്ഥകൾക്ക് അനുസരിച്ച് നടപ്പാക്കാനേ സംസ്ഥാനത്തിന് അധികാരമുള്ളൂ. എൻഎച്ച്എം ഫണ്ടിലേക്ക് കേന്ദ്രം നൽകേണ്ട 468 കോടി നൽകിയിട്ടില്ലെന്നും ലേഖനത്തിൽ എളമരം കരീം പറയുന്നു.
ആശാ വര്‍ക്കര്‍മാരുടെ വേതന വർധനവിൽ കാര്യമായി ഇടപെടൽ നടത്തിയത് ഇടതു സർക്കാരുകളാണെന്നും എളമരം കരീം ലേഖനത്തിൽ പറയുന്നുണ്ട്. സെക്രട്ടേറിയറ്റ് പടിക്കൽ ആശാ വർക്കർമാർ നടത്തുന്ന അനിശ്ചിതകാല സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് എളമരം കരീമിന്റെ ലേഖനം പുറത്തുവരുന്നത്.
ആശമാർക്ക് ഐക്യദാർഢ്യവുമായി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരാണ് ഇന്നലെയും വേദിയിലെത്തിയത്. എന്നാൽ ആശാ വര്‍ക്കര്‍മാരുടെ സമരത്തെ പരിഗണിക്കേണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ. രാജ്യത്ത് തന്നെ ഏറ്റവും അധികം ഓണറേറിയം നൽകുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്ന വാദമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്.