ഉള്ളടക്കത്തിന് നഷ്ടപരിഹാരം; നിലവാരമുള്ള മാധ്യമപ്രവർത്തനം ഉറപ്പാക്കാൻ അനിവാര്യം, വരുമാനം പങ്കിടൽ സുതാര്യമാകണം

Mail This Article
ന്യൂഡൽഹി∙ മാധ്യമങ്ങളുടെ ഉള്ളടക്കം ഉപയോഗിക്കുന്നതിൽ ടെക്നോളജി പ്ലാറ്റ്ഫോം കമ്പനികൾ ന്യായമായ നഷ്ടപരിഹാരം നൽകേണ്ടത് നിലവാരമുള്ള മാധ്യമപ്രവർത്തനം ഉറപ്പാക്കാൻ അനിവാര്യമാണെന്ന് കേന്ദ്ര ഐടി ആൻഡ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് സെക്രട്ടറി സഞ്ജയ് ജാജു. ഇന്ത്യയിലെ മാധ്യമ, വിനോദ മേഖല വലിയ മാറ്റത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ഡൽഹിയിൽ നടന്ന ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ (ഡിഎൻപിഎ) കോൺക്ലേവ് 2025ൽ അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയിലെ മാധ്യമ, വിനോദ മേഖല 2023ൽ 8% വളർച്ചയാണ് നേടിയത്. 2,800 കോടി ഡോളറിന്റെ വരുമാനം ഈ മേഖലയിൽ നിന്നുണ്ടായി. ഡിജിറ്റൽ മീഡിയ രംഗത്തു മാത്രം 15% വളർച്ചയാണുണ്ടായത്. ഇന്ത്യയിലെ ഗെയിമിങ് വ്യവസായം ആഗോളതലത്തിൽ വലിയ വളർച്ച കൈവരിക്കുകയാണ്. വിഎഫ്എക്സ് രംഗവും വളരെ വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്നു. സർഗാത്മകതയുടെയും സാങ്കേതികതയുടെയും കേന്ദ്രമെന്ന തലത്തിലേക്കുള്ള മാറ്റം ആഗോളതലത്തിൽ ഇന്ത്യയുടെ സാംസ്കാരിക പാദമുദ്രയെ ശക്തിപ്പെടുത്തുന്നു.’–ജാജു പറഞ്ഞു.

നിർമിത ബുദ്ധി ഉപയോഗിച്ചുള്ള പുത്തൻ സങ്കേതങ്ങൾ അനിമേഷൻ, വിഎഫ്എക്സ്, ഗെയിമിങ് തുടങ്ങിയവയുടെ കാര്യക്ഷമത വർധിപ്പിക്കുന്നത് എങ്ങനെയാണെന്നും അവതാർ: ദ് വേ ഓഫ് വാട്ടർ, ഇന്ത്യൻ വിഡിയോ ഗെയിം രാജി എന്നിവയുടെ നിർമാണത്തിലെ ഇന്ത്യൻ സംഭാവന എടുത്തുപറഞ്ഞ് ജാജു വ്യക്തമാക്കി. അതേസമയം, ഡിജിറ്റൽ യുഗത്തിലേക്കുള്ള മാറ്റമുയർത്തുന്ന വെല്ലുവിളികളെയും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാജ വാർത്തകളും നീതിയുക്തമല്ലാത്ത വരുമാന വിതരണവും വലിയ വെല്ലുവിളികളാണ്.
‘എഐ മോഡലുകളെ പരിശീലിപ്പിക്കാൻ വാർത്തകളും റിപ്പോർട്ടുകളും ഉപയോഗിക്കുന്നുണ്ട്. ആ വാർത്തയുടെ സ്രഷ്ടാക്കൾക്ക് നഷ്ടപരിഹാരം നൽകാതെയാണിത്. ഇത് ധാർമികതയുടെ ചോദ്യങ്ങളുയർത്തുകയും മാധ്യമപ്രവർത്തനത്തിന്റെ നിലനിൽപിനെ ബാധിക്കുകയും ചെയ്യുന്നുണ്ട്. മാധ്യമപ്രവർത്തനത്തിന്റെ ധാർമികതയും സാമ്പത്തികമായ നിലനിൽപ്പും ഉറപ്പാക്കുന്നതിന് സുതാര്യമായ വരുമാനം പങ്കിടൽ സംവിധാനം കൊണ്ടുവരേണ്ടതുണ്ട്’–അദ്ദേഹം പറഞ്ഞു,.