‘മാതാവിനെ കുറ്റപ്പെടുത്തുന്നതിൽ മുത്തശ്ശിയോട് വൈരാഗ്യം, കണ്ടയുടൻ തലയ്ക്കടിച്ചു; ഫർസാനയോട് എല്ലാം പറഞ്ഞു’

Mail This Article
തിരുവനന്തപുരം∙ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതിയായ അഫാന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. പെണ്‍സുഹൃത്ത് ഫര്‍സാനയെ കൊന്നത് താന്‍ ചെയ്ത കൂട്ടക്കൊല ഏറ്റുപറഞ്ഞതിനു ശേഷമാണെന്നാണ് അഫാന് പൊലീസിനോടു പറഞ്ഞത്. ഇതെല്ലാം ചെയ്തിട്ട് നമ്മള് എങ്ങനെ ജീവിക്കുമെന്ന് ഫര്‍സാന ചോദിച്ചു. തൊട്ടുപിന്നാലെ ചുറ്റിക ഉപയോഗിച്ച് ഫര്‍സാനയുടെയും തലയ്ക്കടിച്ചെന്നും അഫാന് പറഞ്ഞു. പിതൃസഹോദരന് ലത്തീഫിന്റെ ഭാര്യ സാജിതയെ കൊല്ലാന്‍ ആഗ്രഹിച്ചിരുന്നില്ല. ലത്തീഫിനെ കൊന്ന വിവരം പുറത്തറിയുമെന്നതിനാലാണ് കൊല്ലേണ്ടിവന്നതെന്നും അഫാന് പറഞ്ഞു.
മാതാവ് ഷെമിയെ നിരന്തരം കുറ്റപ്പെടുത്തിയത് സഹിക്കാന്‍ കഴിയാത്തതിനാലാണ് അമ്മൂമ്മയെ കൊലപ്പെടുത്തിയതെന്ന് അഫാന് പറഞ്ഞു. പാങ്ങോട്ടെ വീട്ടിലെത്തിയപ്പോള്‍ അമ്മൂമ്മയെ കണ്ടയുടന്‍ തന്നെ സംസാരിക്കാനൊന്നും നില്‍ക്കാതെ തലയ്ക്കടിക്കുകയായിരുന്നുവെന്നും അഫാന് മൊഴി നൽകി. കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം ഷെമിയാണെന്ന് അമ്മൂമ്മ സല്‍മാ ബീവി നിരന്തരം കുറ്റപ്പെടുത്തിയിരുന്നു. മാതാവിനെ സ്ഥിരമായി കുറ്റം പറയുന്നത് തനിക്ക് സഹിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അഫാന് പറഞ്ഞു.
അതിനിടെ അഫാന്റെ പിതാവ് അബ്ദുല്‍ റഹിം സൗദിയില്‍നിന്നു നാട്ടില്‍ തിരിച്ചെത്തി. യാത്രാരേഖകള്‍ ശരിയായതോടെയാണ് റഹിമിന് ദമാമില്‍നിന്ന് മടങ്ങാന്‍ കഴിഞ്ഞത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ റഹിമിനെ കൂട്ടാന്‍ നാട്ടുകാരും ബന്ധുക്കളുമാണ് എത്തിയിരുന്നത്.