യുക്രെയ്ന്റെ യുദ്ധം ജനാധിപത്യം സംരക്ഷിക്കാൻ; അവർക്കൊപ്പം നിൽക്കും: ട്രൂഡോ

Mail This Article
ഒട്ടാവ∙ യുക്രെയ്ൻ യുദ്ധം ചെയ്യുന്നത് ജനാധിപത്യം സംരക്ഷിക്കാനാണെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കിയുമായുള്ള ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് പരാമർശം.
‘‘നിയമവിരുദ്ധമായും ന്യായീകരിക്കാനാവാത്ത വിധവുമാണ് റഷ്യ യുക്രെയ്നെ ആക്രമിക്കുന്നത്. മൂന്ന് വർഷമായി യുക്രെയ്ൻ ധൈര്യത്തോടെയും സ്ഥിരോത്സാഹത്തോടെയും പോരാടുന്നു. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടിയുള്ള അവരുടെ പോരാട്ടം നമുക്കെല്ലാവർക്കും പ്രധാനപ്പെട്ടതാണ്. കാനഡ യുക്രെയ്നോടൊപ്പം നിൽക്കുന്നത് തുടരും’’ – ട്രൂഡോ എക്സിൽ കുറിച്ചു.
നേരത്തേ, കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളിയും യുക്രെയ്നു പിന്തുണ അറിയിച്ചിരുന്നു. സെലെൻസ്കിയും ട്രംപുമായി നടന്ന ചർച്ച വാക്കേറ്റത്തെയും വെല്ലുവിളിയെയും തുടർന്നാണ് അലസിപ്പിരിഞ്ഞത്. ഓവൽ ഓഫിസിൽ നടന്ന ചർച്ചയ്ക്കിടെ സെലെൻസ്‌കിയുമായി അതിരൂക്ഷ തർക്കത്തെ തുടർന്ന് സംയുക്ത വാർത്താസമ്മേളനം ട്രംപ് റദ്ദാക്കുകയും വൈറ്റ് ഹൗസിൽ നിന്ന് സെലെൻസ്കി മടങ്ങി പോവുകയും ചെയ്തു.