ഓഹരി വിപണി ക്രമക്കേട്: മാധബി ബുച്ചിനെതിരെ കേസെടുക്കണമെന്ന് കോടതി; ഹൈക്കോടതിയെ സമീപിക്കാൻ സെബി

Mail This Article
മുംബൈ∙ ഓഹരി വിപണിയിലെ ക്രമക്കേടിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) മുൻ ചെയർപഴ്സൻ മാധബി പുരി ബുച്ചിനെതിരെ കേസെടുക്കാൻ കോടതി നിർദേശം. മാധബിക്കു പുറമേ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലെ അഞ്ച് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കാൻ മുംബൈയിലെ പ്രത്യേക കോടതി പൊലീസ് അഴിമതി വിരുദ്ധ വിഭാഗത്തോടു നിർദേശിച്ചു.
ചട്ടങ്ങൾ പാലിക്കാതെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ കമ്പനി ലിസ്റ്റ് ചെയ്യാൻ അനുവദിച്ചെന്ന് ആരോപിച്ച് മാധ്യമപ്രവർത്തകനായ സപൻ ശ്രീവാസ്തവ നൽകിയ ഹർജിയിലാണ് ഉത്തരവ്. 30 ദിവസത്തിനകം തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും അഴിമതി വിരുദ്ധ വിഭാഗത്തിന് നിർദേശം നൽകി. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനും ഗൂഢാലോചന നടത്തിയതിനും പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട്. അതിനാൽ നിഷ്പക്ഷ അന്വേഷണം ആവശ്യമാണെന്നും കോടതി അറിയിച്ചു. ഗുരുതര കുറ്റമാണ് ആരോപിച്ചിരിക്കുന്നതെന്നും സിആർപിസി പ്രകാരം ജുഡീഷ്യൽ അന്വേഷണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
1994ൽ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഒരു കമ്പനി ലിസ്റ്റ് ചെയ്തതിലെ ക്രമക്കേടുകൾ സംബന്ധിച്ചാണ് പരാതിയെന്നും ആരോപണവിധേയരായ ഉദ്യോഗസ്ഥർ ആ സമയത്ത് ചുമതലയിൽ ഇല്ലായിരുന്നെന്നും സെബി അധികൃതർ പ്രതികരിച്ചു. ഉത്തരവിനെതിരെ സെബി ബോംബെ ഹൈക്കോടതിയെ സമീപിച്ചേക്കും.