'എടോ ഗോപാലകൃഷ്ണന്' എന്നല്ലല്ലോ ചെന്നിത്തല വിളിച്ചത്; മുഖ്യമന്ത്രിക്ക് മറുപടിയുമായി സതീശൻ, ജലീലിന് നന്ദിയും

Mail This Article
തിരുവനന്തപുരം∙ മിസ്റ്റര്‍ ഓപ്പസിഷന്‍ ലീഡര്‍ എന്ന് അഭിസംബോധന ചെയ്തതിന് കെ.ടി.ജലീലിന് നന്ദി പറഞ്ഞാണു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നിയമസഭയില്‍ ലഹരിക്കും അതിക്രമങ്ങള്‍ക്കും എതിരായ ചര്‍ച്ചയില്‍ പ്രസംഗം ആരംഭിച്ചത്. അങ്ങനെ അഭിസംബോധന ചെയ്തതിലൂടെ താന്‍ ബഹുമാനിതനായിരിക്കുന്നുവെന്ന് സതീശന് പറഞ്ഞു. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു വിളിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷുഭിതനായതിനു പിന്നാലെയായിരുന്നു സഭയിലെ കൗതുകകരമായ രംഗങ്ങള്‍.
കഴിഞ്ഞ കുറേ ദിവസങ്ങളായി സംസ്ഥാനത്തു നടക്കുന്ന അക്രമസംഭവങ്ങള്‍ നാടിനെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. രക്ഷിതാക്കള്‍ ഉത്കണ്ഠയിലാണ്. കുഞ്ഞുങ്ങളെ അവര്‍ സംശയിക്കാന്‍ തുടങ്ങിയിരിക്കുന്നു. പൊതുസമൂഹത്തില്‍ വയലന്‍സ് വര്‍ധിച്ചു വരികയാണ്. രാസലഹരിമരുന്നിന്റെ വ്യാപനം സംസ്ഥാനത്ത് രൂക്ഷമാകുന്നു. വലിയ അളവിലാണ് രാസലഹരി കേരളത്തിലേക്കു വരുന്നത്. സര്‍ക്കാരാണ് ഇതിനെതിരെ നടപടി എടുക്കേണ്ടത്. അതുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം വിഷയം വീണ്ടും ഉന്നയിക്കുന്നത്. അതുകൊണ്ടാണ് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിക്കു നേരെ കൈ ചൂണ്ടിയത്. ബോധവല്‍ക്കരണം നടത്തേണ്ടത് പൊലീസും എക്സൈസുമല്ല. അത് വിദ്യാഭ്യാസ വകുപ്പിനെയോ സാമൂഹ്യക്ഷേമ വകുപ്പിനെയോ ഏല്‍പ്പിക്കൂ. എന്നിട്ട് ലഹരിമാഫിയയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. അവര്‍ കുട്ടികളെ ആകര്‍ഷിച്ച് കേരളത്തില്‍ ഉള്‍പ്പെടെ ലഹരിശൃംഖല വ്യാപിപ്പിക്കുകയാണെന്നും സതീശന് പറഞ്ഞു.
നാട്ടില്‍ അക്രമത്തിന്റെ സ്വഭാവം മാറുകയാണ്. ആര്‍ക്കെതിരെയും എന്തും ചെയ്യാമെന്ന അവസ്ഥയാണ്. സിദ്ധാര്‍ഥന്റെ മരണത്തിന്റെ കാരണക്കാരായ കുട്ടികള്‍ക്കു കുറച്ചു നാള് കുഴപ്പമുണ്ടായി. പിന്നീട് അവരെ പരീക്ഷ എഴുതിച്ചു. ഒരു പ്രശ്നവുമില്ലാതെ അവര്‍ പോയി. എന്തു സന്ദേശമാണ് കുട്ടികള്‍ക്കു ലഭിക്കുന്നത്. അതാണ് കൂട്ടംകൂടി കൊന്നാല്‍ പ്രശ്നമില്ലെന്ന് കോഴിക്കോട്ടെ കുട്ടികള്‍ പറഞ്ഞത്. അധ്യാപകര്‍ക്കു കൈകാര്യം ചെയ്യാന്‍ കഴിയാത്ത തരത്തില്‍ കുട്ടികള്‍ മാറുന്നു. എന്താണ് ചെയ്യാന്‍ കഴിയുന്നതെന്ന് പരിശോധിക്കണമെന്നും സതീശന് പറഞ്ഞു.
നവകേരള സദസ് നടക്കുന്നതിനിടെ ആളുകളുടെ തല അടിച്ചു പൊട്ടിച്ചപ്പോള്‍ വധശ്രമത്തിനു പൊലീസ് കേസെടുത്തു. എന്നാല്‍ അതിനെ രക്ഷാപ്രവര്‍ത്തനമെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. വധശ്രമത്തിനു കേസെടുത്ത കുറ്റവാളികള്‍ നടത്തിയത് രക്ഷാപ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ എന്തു തരത്തിലുള്ള സന്ദേശമാണ് പൊതുസമൂഹത്തിന് ലഭിക്കുന്നത്. മുഖ്യമന്ത്രിയെ അപമാനിക്കാന്‍ ആരും ശ്രമിച്ചിട്ടില്ല. പണ്ട് മുഖ്യമന്ത്രി വിളിച്ചതു പോലെ 'എടോ ഗോപാലകൃഷ്ണന്' എന്നല്ലല്ലോ രമേശ് ചെന്നിത്തല പറഞ്ഞത്. മിസ്റ്റര്‍ മുഖ്യമന്ത്രി എന്നല്ലേ. - വി.ഡി.സതീശന് പറഞ്ഞു.