സിദ്ധാർഥന്റെ മരണം: ആഭ്യന്തര അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന സർവകലാശാലയുടെ ആവശ്യം തള്ളി

Mail This Article
കൊച്ചി ∙ പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണത്തെ കുറിച്ചുള്ള സർവകലാശാലയുടെ ആഭ്യന്തര അന്വേഷണം മാർച്ച് 31നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. മെയ് 19 വരെ സമയം അനുവദിക്കണമെന്ന സർവകലാശാലയുടെ ആവശ്യം ജസ്റ്റിസുമാരായ അമിത് റാവൽ, കെ.വി. ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല.
കേസിലെ പ്രതികളായ വിദ്യാർഥികൾക്ക് മണ്ണുത്തി ക്യാംപസിൽ പ്രവേശനം അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സിദ്ധാർഥന്റെ അമ്മ സമർപ്പിച്ച അപ്പീലിലാണ് നടപടി. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച് നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പ്രതികളുടെ പ്രവേശനം വിലക്കിയ ഇടക്കാല ഉത്തരവ് തുടരും.
കഴിഞ്ഞ വർഷം ഫെബ്രുവരി 18നാണ് സിദ്ധാർഥനെ സർവകലാശാല ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രതികളായ 17 വിദ്യാർഥികളെ കോളജിൽനിന്നു പുറത്താക്കുകയും മൂന്നു വർഷത്തേക്കു മറ്റു കോളജുകളിൽ ചേരുന്നത് ഡിബാർ ചെയ്യുകയും ചെയ്തിരുന്നെങ്കിലും ഹൈക്കോടതി ഇത് റദ്ദാക്കിയിരുന്നു. ഇതിനിടെയാണ് പ്രതികളായ വിദ്യാർഥികള്‍ക്ക് മണ്ണുത്തി ക്യാംപസിൽ പ്രവേശനം അനുവദിക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവിടുന്നതും ഡിവിഷൻ ബെഞ്ച് അത് സ്റ്റേ ചെയ്യുന്നതും.