മുട്ടവില കൂട്ടിയ ബൈഡൻ, മസ്ക് കഠിനാധ്വാനി; തുടരും തീരുവയുദ്ധം: ട്രംപ് പറഞ്ഞ 10 കാര്യങ്ങൾ

Mail This Article
യുഎസ് കോൺഗ്രസിന്റെ സംയുക്ത സെഷനെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പ്രസംഗം ആധുനിക അമേരിക്കൻ ചരിത്രത്തിലെ ദൈർഘ്യമേറിയതാണ്. ഒരു മണിക്കൂർ 40 മിനിറ്റാണ് ട്രംപ് പ്രസംഗിച്ചത്. മുൻ സർക്കാരുകൾ 4 വർഷം കൊണ്ടോ 8 വർഷം കൊണ്ടോ ചെയ്തതിനേക്കാൾ കാര്യങ്ങൾ വെറും 43 ദിവസം കൊണ്ടു ചെയ്തെന്നു പറഞ്ഞ ട്രംപ്, നമ്മൾ തുടങ്ങിയിട്ടേ ഉള്ളൂവെന്നും വ്യക്തമാക്കി. പ്ലക്കാർഡ് ഉയർത്തി ഡമോക്രാറ്റുകൾ പ്രതിഷേധിച്ചു. ഡമോക്രാറ്റുകളാണു രാജ്യത്തെ പ്രതിസന്ധിക്കു കാരണമെന്നും അവരെ ഇല്ലാതാക്കാനാണു തന്റെ സർക്കാരിന്റെ ശ്രമമെന്നും ട്രംപ് വ്യക്തമാക്കി.
ട്രംപിന്റെ പ്രസംഗത്തിലെ 10 പ്രധാന കാര്യങ്ങൾ
∙ യുക്രെയ്നുമായി നല്ലബന്ധം
യുക്രെയ്നുള്ള സൈനിക സഹായം തൽക്കാലത്തേക്കു മരവിപ്പിച്ചതിന്റെ പിറ്റേന്ന്, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുമെന്നു ട്രംപ് സൂചിപ്പിച്ചു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി അയച്ച സന്ദേശത്തെ അഭിനന്ദിച്ച ട്രംപ്, സമാധാനം പുലരാനായി ചർച്ചകൾക്കു സജ്‍ജമാണെന്നും അറിയിച്ചു. കഴിഞ്ഞദിവസം സെലെൻസ്കിയും ട്രംപും തമ്മിലുള്ള ചർച്ച അടിച്ചുപിരിഞ്ഞിരുന്നു.
∙ അവസാനിക്കില്ല തീരുവയുദ്ധം
ഇറക്കുമതി തീരുവയും പകരത്തിനു പകരം നികുതിയും തുടരുകയും വിപുലമാക്കുകയും ചെയ്യുമെന്നു ട്രംപ് പറഞ്ഞു. ചെറിയ അസ്വസ്ഥതകൾ വിപണിയിലും മറ്റും ഉണ്ടാകുമെങ്കിലും കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങൾക്ക് എതിരായ തീരുവയുദ്ധം തുടരും. ഇന്ത്യ ഉൾപ്പെടെ യുഎസിനു തീരുവ ഈടാക്കുന്ന രാജ്യങ്ങൾക്കു തിരിച്ചും തീരുവ ചുമത്തും. ഏപ്രിൽ 2 മുതൽ കൂടുതൽ തീരുവകൾ വരും.
∙ പ്രസംഗത്തിനിടെ പ്രതിഷേധം
ഡമോക്രാറ്റുകളുടെ പ്രതിഷേധത്തിനു നടുവിലാണു ട്രംപ് പ്രസംഗിച്ചത്. ഒട്ടേറെ ഡമോക്രാറ്റുകാർ ‘സേവ് മെഡിക്‌എയ്ഡ്’, ‘മസ്ക് സ്റ്റീൽസ്’, ‘വ്യാജം’ എന്നിങ്ങനെ എഴുതി പ്ലക്കാർഡുകളുമായാണ് എത്തിയത്. പ്രസംഗം തുടങ്ങിയ ആദ്യ മിനിറ്റുകളിൽത്തന്നെ തടസ്സപ്പെടുത്താൻ ടെക്സസിലെ ഡമോക്രാറ്റ് അംഗം അൽ ഗ്രീൻ (അലക്സാണ്ടൽ എൻ.ഗ്രീൻ) ശ്രമിച്ചു. സ്പീക്കർ മൈക്ക് ജോൺസൻ ഇദ്ദേഹത്തെ പുറത്താക്കി. ‘‘സഭയിലെ ഡമോക്രാറ്റ് അംഗങ്ങളെ സന്തോഷിപ്പിക്കാൻ തീർച്ചയായും ഞാനൊന്നും പറയുന്നില്ല. അവർക്ക് എഴുന്നേറ്റു നിൽക്കാനോ ചിരിക്കാനോ കയ്യടിക്കാനോ ഉള്ളതൊന്നും പറയുന്നില്ല’’– ട്രംപിന്റെ വാക്കുകൾ.
∙ മസ്കിനെ പ്രശംസിച്ചു മതിയായില്ല
ലോക കോടീശ്വരനും ഡോജ് മേധാവിയുമായ ഇലോൺ മസ്കിനെ ട്രംപ് വാനോളം പുകഴ്‌ത്തി. സർക്കാരിന്റെ ചെലവ് കുറയ്ക്കാനും കാര്യക്ഷമത കൂട്ടാനുമുള്ള മസ്കിന്റെ ശ്രമങ്ങളെ ട്രംപ് അഭിനന്ദിച്ചു. മസ്ക് വളരെയേറെ കഠിനാധ്വാനിയാണെന്നും പറഞ്ഞു.
∙ അധികമില്ല പുതിയ നയങ്ങൾ
വരുംവർഷത്തെ ഭരണത്തിന്റെ സൂചനയാണു കോൺഗ്രസിൽ പ്രസിഡന്റുമാരുെട പ്രസംഗമെങ്കിലും ട്രംപ് അങ്ങനെ കണ്ടില്ലെന്നാണു വിമർശനം. സർക്കാരിന്റെ പുതിയ നയങ്ങളെപ്പറ്റി കാര്യമായൊന്നും പറഞ്ഞില്ല. ട്രംപ് ഇടപെട്ട് അവസാനിപ്പിക്കാൻ ശ്രമിക്കുന്ന യുക്രെയ്ൻ, ഗാസ യുദ്ധങ്ങളെപ്പറ്റിയും കുറച്ചുനേരമേ പ്രസംഗിച്ചുള്ളൂ.
∙ പ്രചാരണം തന്നെ മുഖ്യം
തിരഞ്ഞെടുപ്പ് പ്രചാരണത്തിലെപ്പോലെ എപ്പോഴും ശത്രുവിനെ മുന്നിൽനിർത്തുന്ന ശീലം പ്രസംഗത്തിലും ട്രംപ് തുടർന്നു. മുൻ പ്രസിഡന്റ് ജോ ബൈഡനെതിരെ വിമർശനങ്ങൾ ഉന്നയിച്ചു. അമേരിക്കൻ ചരിത്രത്തിലെ മോശം പ്രസിഡന്റാണ് ബൈഡൻ. മുട്ടയ്ക്കു വില കൂടിയതും രാജ്യത്ത് ആക്രമണങ്ങൾ വർധിച്ചതും അതിർത്തിയിലൂടെയുള്ള ലഹരിക്കടത്തും അനധികൃത കുടിയേറ്റവും എല്ലാം ബൈഡൻ കാരണമാണെന്നും പറഞ്ഞു.
∙ 13കാരൻ യുഎസ് സീക്രട്ട് സർവീസിൽ
അർബുദത്തെ അതിജീവിച്ച ഡി.ജെ.ഡാനിയേൽ എന്ന ആൺകുട്ടിയെ യുഎസ് സീക്രട്ട് സർവീസിലെ ഓണററി അംഗമാക്കാനുള്ള തീരുമാനം ട്രംപ് പ്രഖ്യാപിച്ചു. സീക്രട്ട് സർവീസ് ഡയറക്ടർ ഷോൺ കറനോട് കുട്ടിയെ സീക്രട്ട് സർവീസിലെടുക്കണമെന്ന് ട്രംപ് നിർദേശിച്ചിരുന്നു. ചെറുപ്പം മുതൽ പൊലീസ് ഓഫിസർ ആകണമെന്നായിരുന്നു കുട്ടിയുടെ ആഗ്രഹം.
∙ മികച്ച ഭരണം, ഞാൻ ഒന്നാമത്
അമേരിക്കയിലെ ഏറ്റവും വിജയകരമായ ഭരണമാണ് ഇപ്പോഴത്തേതെന്ന് ആത്മപ്രശംസയായി ട്രംപ് പറഞ്ഞു. ജോർജ് വാഷിങ്ടനാണു രണ്ടാം സ്ഥാനത്ത്. രാജ്യത്തേക്കുള്ള കടന്നുകയറ്റം തടയുന്നതിനു തെക്കൻ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യുഎസ് സൈന്യത്തെ വിന്യസിച്ചു പട്രോളിങ് ശക്തമാക്കി. എല്ലാ വിദേശ സഹായങ്ങളും നിർത്തുകയോ മരവിപ്പിക്കുകയോ നിയന്ത്രണങ്ങൾ കൊണ്ടുവരികയോ ചെയ്തെന്നും പറഞ്ഞു.
∙ കൂട്ടുകെട്ട് വെട്ടി മുന്നോട്ട്
പരിസ്ഥിതി സൗഹൃദ ഗ്രീൻ എനർജി തട്ടിപ്പാണെന്നു പറഞ്ഞ ട്രംപ്, പാരിസ് കാലാവസ്ഥ ഉടമ്പടിയിൽനിന്നു യുഎസ് പിന്മാറിയെന്നും അറിയിച്ചു. ലോകാരോഗ്യ സംഘടന അഴിമതി നിറഞ്ഞതാണ്. യുഎൻ മനുഷ്യാവകാശ കൗൺസിൽ യുഎസ് വിരുദ്ധമാണ്. ബൈഡൻ സർക്കാരിന്റെ പാരിസ്ഥിതിക നിയന്ത്രണങ്ങൾ അവസാനിപ്പിച്ചു. വൈദ്യുത വാഹനങ്ങൾ നിർബന്ധമാക്കിയ തീരുമാനം തിരുത്തി. മനുഷ്യർക്കു 2 തരത്തിലുള്ള ജെൻഡറേ ഉള്ളൂ- പുരുഷനും സ്ത്രീയും, ട്രാൻസ്ജെൻഡർ എന്ന വിഭാഗമില്ലെന്നും പറഞ്ഞു.
∙ അലാസ്കയിൽ വാതക പൈപ്‌ലൈൻ
അലാസ്കയിൽ വമ്പൻ വാതക പൈപ്‌ലൈൻ കൊണ്ടുവരാനുള്ള പദ്ധതി പ്രഖ്യാപിച്ചു. ജപ്പാൻ, ദക്ഷിണ കൊറിയ ഉൾപ്പെെടയുള്ള രാജ്യങ്ങൾ താൽപര്യം അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. സർക്കാർ തലത്തിലുള്ള എല്ലാ സെൻസർഷിപ്പുകളും അവസാനിപ്പിച്ചു. ഇംഗ്ലിഷിനെ ഔദ്യോഗിക ഭാഷയാക്കി. അമേരിക്കൻ കർഷകർക്കായി പുതിയ വ്യാപാരനയം കൊണ്ടുവരുമെന്നും ട്രംപ് വ്യക്തമാക്കി.