‘4 ഗ്രൂപ്പുകളുമായി ചർച്ച, യുഎസ് കമ്പനികൾ വാങ്ങണം’: ടിക് ടോക്ക് വിൽപനയ്ക്ക് കളമൊരുക്കി ട്രംപ്

Mail This Article
വാഷിങ്ടൻ ∙ ചൈനയുടെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ ടിക് ടോക്കിന്റെ വിൽപ്പനയ്ക്കു നടപടികൾ പുരോഗമിക്കുകയാണെന്നു യുഎസ് . 4 ഗ്രൂപ്പുകളുമായി ചർച്ച ചെയ്യുന്നുണ്ടെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഡേറ്റ സുരക്ഷിതമല്ലെന്ന ആശങ്കകളുടെ പേരിൽ നടപടി നേരിടുന്ന സ്ഥാപനമാണു ടിക്ടോക്. അമേരിക്കൻ കമ്പനിക്ക് ഉടമസ്ഥാവകാശം കൈമാറാനാണു നീക്കം.
ടിക് ടോക്കിന്റെ ചൈനീസ് മാതൃകമ്പനി ബൈറ്റ്ഡാന്‍സിന് ഇതു വില്‍ക്കാനുള്ള സമയപരിധി ഏപ്രില്‍ 5 എന്നത് നീട്ടുകയോ അല്ലെങ്കില്‍ യുഎസിൽ നിരോധനം ഏർപ്പെടുത്തുകയോ ചെയ്യുമെന്നു ട്രംപ് പറഞ്ഞിരുന്നു. ജനുവരിയിൽ എക്സിക്യുട്ടീവ് ഉത്തരവിലൂടെ ടിക്ടോക്കിന് ട്രംപ് 75 ദിവസം കാലാവധി നൽകിയതാണ്. ഈ സമയപരിധി അടുക്കുന്നതിനിടെയാണു പരാമർശം. ജനുവരി 19ന് കോൺഗ്രസ് നിശ്ചയിച്ച സമയപരിധി കഴിഞ്ഞതോടെ ആപ്പ് ഓഫ്‌ലൈനായിരുന്നു. ട്രംപ് അധികാരത്തിൽ വന്നതോടെയാണ് ടിക് ടോക് താൽക്കാലികമായി പ്രവർത്തനക്ഷമമായത്.
ടിക് ടോക് വിൽപ്പനയ്ക്കുള്ള അവസാന തീയതി വൈകാൻ സാധ്യതയുണ്ടെന്നും ട്രംപ് സൂചിപ്പിച്ചു. ടിക് ടോക്കിനെ പൂർണമായും നിരോധിക്കാനുള്ള മുൻ സർക്കാരിന്റെ ശ്രമങ്ങളിൽനിന്നുള്ള ചുവടുമാറ്റമാണു ട്രംപിന്റെ സമീപനമെന്നാണു വിലയിരുത്തൽ. ചൈനയുമായി വ്യാപാര സംഘർഷങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണു സമയപരിധി നീട്ടുന്നതെന്നതും ശ്രദ്ധേയം. സംയുക്ത സംരംഭത്തിലൂടെ ടിക് ടോക്കിന്റെ 50 ശതമാനം ഓഹരികൾ യുഎസ് ഏറ്റെടുക്കണമെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു. വിൽപ്പന ചർച്ചകളുടെ മേൽനോട്ടത്തിനു വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിനെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ വാൾസിനെയും കഴിഞ്ഞ മാസമാണു ട്രംപ് നിയോഗിച്ചത്.