‘199 രൂപയ്ക്ക് എ പ്ലസ്’; ഉടമ പിടിയിലായിട്ടും ഓഫർ കുറഞ്ഞില്ല, പരീക്ഷയ്ക്ക് വരുന്ന ചോദ്യം ഉറപ്പെന്ന് വാഗ്ദാനം

Mail This Article
കോഴിക്കോട് ∙ ചോദ്യക്കടലാസ് ചോർത്തിയതിനു തെളിവെടുപ്പ് നടക്കുമ്പോഴും വിദ്യാർഥികൾക്ക് കൂടുതൽ ഓഫറുകളുമായി മുഹമ്മദ് ഷുഹൈബിന്റെ എംഎസ് സൊലൂഷൻസ് ട്യൂഷൻ സെന്റർ. 199 രൂപയ്ക്ക് സയൻസ് വിഷയങ്ങളിൽ എ പ്ലസ് ഉറപ്പിക്കാം എന്ന ഓഫറാണ് നൽകുന്നത്. എസ്എസ്എൽസി പരീക്ഷയ്ക്ക് ഉറപ്പായും വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ നൽകുമെന്നാണ് വാഗ്ദാനം. എംഎസ് സൊലൂഷൻസിന്റെ പേരിൽ, മുഹമ്മദ് ഷുഹൈബിന്റെ ചിത്രം ഉൾപ്പെടെ വച്ചാണ് വാട്സാപ് ഗ്രൂപ്പുകളിൽ പരസ്യം ഷെയർ ചെയ്യുന്നത്.
ഫിസിക്സ്, ഗണിതം, ബയോളജി, കെമിസ്ട്രി, സോഷ്യൽ സയൻസ് തുടങ്ങിയ വിഷയങ്ങളുടെ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് പിഡിഎഫ് രൂപത്തിൽ നൽകുന്നത്. ഇതിനായി ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് പണം അയയ്ക്കണം. മെയിൽ ഐഡി, ബന്ധപ്പെടാനുള്ള നമ്പർ എന്നിവയും നൽകണം. മൂവായിരത്തോളം പേരുള്ള എംഎസ് സൊലൂഷൻസിന്റെ വാട്സാപ് ഗ്രൂപ്പിലാണ് പുതിയ പരസ്യം വന്നത്.
റിമാൻഡിലായിരുന്ന എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിനെ കൊടുവള്ളിയിലെ എംഎസ് സൊലൂഷൻസ് ഓഫിസിലും കുന്നമംഗലത്തെ ബന്ധുവീട്ടിലും എത്തിച്ച് പരിശോധന നടത്തുന്നതിനിടെയാണ് പരസ്യം പ്രചരിക്കുന്നത്. ചോദ്യക്കടലാസ് ചോർത്തിയതുമായി ബന്ധപ്പെട്ട് എംഎസ് സൊലൂഷൻസിനെതിരെ ഡിസംബറിൽ പൊലീസ് കേസെടുത്തെങ്കിലും തുടർന്നുള്ള ദിവസങ്ങളിലും ഷുഹൈബ് വിഡിയോയുമായി രംഗത്തെത്തിയിരുന്നു. പിന്നീട് യുട്യൂബ് ചാനലിന്റെ പ്രവർത്തനം നിലച്ചിരുന്നു. ഇതിനിടെ എംഎസ് സൊലൂഷൻസിലെ രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തു.
ചോദ്യക്കടലാസ് ചോർത്തി നൽകിയ മലപ്പുറത്തെ പ്യൂൺ അബ്ദുൽ നാസറിനെ കഴിഞ്ഞ ബുധനാഴ്ച അറസ്റ്റ് ചെയ്തു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഷുഹൈബ് വ്യാഴാഴ്ച കീഴടങ്ങി. ഇരുവരെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങി ക്രൈംബ്രാഞ്ച് തെളിവെടുപ്പ് പുരോഗമിക്കവെയാണ് വീണ്ടും എംഎസ് സൊലൂഷൻസ് പുതിയ ഓഫറുമായി രംഗത്തെത്തിയത്.