‘മദ്യത്തിന് 150 ശതമാനം, കാർഷിക ഉത്പന്നങ്ങൾക്ക് 100% തീരുവ’: ഇന്ത്യയ്ക്കെതിരെ യുഎസ്

Mail This Article
വാഷിങ്ടൻ ∙ യുഎസ് മദ്യത്തിന് ഇന്ത്യ 150 ശതമാനം തീരുവ ചുമത്തുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലൈൻ ലെവിറ്റ്. കാര്‍ഷിക ഉൽപന്നങ്ങൾക്ക് 100 ശതമാനം തീരുവയാണ് ഇന്ത്യ ചുമത്തുന്നതെന്നും കരോളിൻ ആരോപിച്ചു. വിവിധ രാജ്യങ്ങളിലെ തീരുവകളെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു കാരലൈൻ ലെവിറ്റ് ഇന്ത്യയെപ്പറ്റിയും സംസാരിച്ചത്.
‘‘അമേരിക്കന്‍ ചീസിനും ബട്ടറിനും കാനഡ 300 ശതമാനം തീരുവയാണ് ചുമത്തുന്നത്. അമേരിക്കന്‍ മദ്യത്തിന് ഇന്ത്യയില്‍ 150 ശതമാനം ആണ് തീരുവ. ഇന്ത്യയില്‍ കാര്‍ഷിക ഉൽപന്നങ്ങള്‍ക്ക് 100 ശതമാനം തീരുവയുണ്ട്. ജപ്പാന്‍ അരിക്ക് 700 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നു’’ – കാരലൈൻ ലെവിറ്റ് പറഞ്ഞു.
വ്യാപാരം ന്യായവും സന്തുലിതവുമായിരിക്കണമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കാഴ്ചപ്പാട്. അമേരിക്കന്‍ വ്യവസായങ്ങളുടെയും തൊഴിലാളികളുടെയും താൽപര്യം സംരക്ഷിക്കുന്ന പ്രസിഡന്റാണ് ഇപ്പോള്‍ തങ്ങള്‍ക്കുള്ളതെന്നും കാരലൈൻ പറഞ്ഞു.
നേരത്തെ, യുഎസ് സമ്മർദത്തെ തുടർന്ന് ബേർബന്‍ വിസ്‌കിയുടെ ഇറക്കുമതി തീരുവ 150 ശതമാനത്തിൽനിന്ന് 50 ശതമാനമാക്കി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചിരുന്നു. മോദി -ട്രംപ് കൂടിക്കാഴ്‌ചയ്‌ക്ക് തൊട്ടുമുൻപായിരുന്നു തീരുമാനം. ചോളത്തിൽനിന്ന് ഉൽപ്പാദിപ്പിക്കുന്ന ബേർബന്‍ വിസ്‌കി കൂടുതലായും യുഎസിൽ നിന്നാണ് ഇന്ത്യയിലെത്തുന്നത്. ജാക്ക് ഡാനിയേൽസ്, ജിം ബീം എന്നീ പ്രധാന ബ്രാൻഡുകളാണ് ഇന്ത്യയിൽ ലഭ്യമാകുന്നത്. പിന്നാലെ വിലയിൽ 1000 –1200 രൂപയുടെ കുറവാണ് ഉണ്ടായത്.