കോവിഡ് വില്ലനായി, യുഎസ് യാത്ര നടന്നില്ല; ടൂർ ഓപ്പറേറ്റർ 1.80 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

Mail This Article
കൊച്ചി ∙ കോവിഡ് കാരണം യുഎസിലേക്കുള്ള വിനോദ യാത്ര റദ്ദാക്കിയ സാഹചര്യത്തിൽ ഈടാക്കിയ തുക മടക്കി നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. തിരുവനന്തപുരം സ്വദേശിയും റിട്ടയേർഡ് കേണലുമായ ടി.സി. രാജു, എറണാകുളത്തെ ഫോർച്യൂൺ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്.
പരാതിക്കാരനും ഭാര്യയും 16 ദിവസത്തെ അമേരിക്കൻ ടൂറിനു വേണ്ടിയാണ് എതിർകക്ഷിക്ക് പണം നൽകിയത്. കോവിഡ് മൂലം വിനോദയാത്ര റദ്ദായി. 2020 മേയിലാണ് യാത്ര റദ്ദാക്കിയത്. പകരം, അഞ്ച് വർഷത്തിനുള്ളിൽ ഉപയോഗിക്കാവുന്ന 1,49,000/- രൂപയുടെ ടൂർ വൗച്ചർ ആണ് എതിർകക്ഷി വാഗ്ദാനം നൽകിയത്. എന്നാൽ തങ്ങൾക്ക് നൽകിയ പണം തിരിച്ചു നൽകണമെന്നായിരുന്നു രാജുവിന്റെ ആവശ്യം.
നിയന്ത്രണത്തിന് അതീതമായ കാരണങ്ങളാൽ ആണ് വിനോദയാത്ര റദ്ദാക്കിയത് എന്നും ആയതിനാൽ തുക തിരിച്ചു നൽകാൻ നിർവ്വാഹമില്ല എന്നുമാണ് ഫോർച്യൂൺ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് വാദിച്ചത്. റദ്ദാക്കിയ ടൂറിന്റെ പണം തിരിച്ചു നൽകാതിരിക്കുന്നത് അധാർമികമായ വ്യാപാര രീതിയാണെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി. 1,65,510- രൂപയും പതിനായരം രൂപ നഷ്ടപരിഹാരവും അയ്യായിരം രൂപ കോടതി ചെലവും 45 ദിവസത്തിനകം എതിർകക്ഷി പരാതിക്കാർക്ക് നൽകണമെന്നാണ് ഉത്തരവ്.