‘വിപ്ലവ ഗാനം ആലപിച്ചത് പ്രേക്ഷകർ ആവശ്യപ്പെട്ടിട്ട്, ദേവസ്വം പ്രസിഡന്റ് അല്ല എന്നെ പരിപാടി ഏൽപ്പിച്ചത്’

Mail This Article
കൊല്ലം ∙ കടയ്ക്കലില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ വിപ്ലവ ഗാനം ആലപിച്ചത് കാണികൾ ആവശ്യപ്പെട്ടതിനാലെന്ന് ഗായകൻ അലോഷി. ശ്രോതാക്കൾ ആവശ്യപ്പെട്ട പാട്ട് പാടുന്നത് കലാകാരന്റെ ധർമ്മമാണെന്നും അതിൽ വിവാദത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്ഐയുടെ പതാകയും എഴുത്തും പശ്ചാത്തലത്തിൽ വന്നതിനെ കുറിച്ച് അറിയില്ലെന്നും അലോഷി പറഞ്ഞു.
‘‘ശ്രോതാക്കളുടെ ഇഷ്ടത്തിനു പാട്ടുപാടുന്ന ആളാണ് ഞാൻ. സാധാരണ എന്റെ പരിപാടികളിൽ വിപ്ലവ ഗാനങ്ങൾ ഉണ്ടാകാറുണ്ട്. അങ്ങനെ ആളുകളുടെ ആവശ്യാർഥം പാടിയ ഒരു പാട്ടാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ദേവസ്വം പ്രസിഡന്റല്ല എന്നെ പരിപാടി ഏൽപ്പിച്ചത്. വ്യാപാരികളുടെ ഒരു സംഘടനയാണ് പരിപാടി ഏൽപ്പിച്ചത്. വിപ്ലവ ഗാനം പാടാൻ കമ്മിറ്റിയുടെ നിർദേശം ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു ഉദ്ദേശ്യത്തോടെ പോയതുമല്ല. ആളുകളുടെ ആവശ്യത്തിന് അനുസരിച്ച് പാടുകയാണ് ഒരു കലാകാരന്റെ കടമ. അങ്ങനെ പാടിയെന്നെയുള്ളൂ.
പശ്ചാത്തലത്തിൽ വന്നത് എന്താണെന്ന് ഞാൻ ശ്രദ്ധിച്ചിട്ടില്ല. ഡിവൈഎഫ്ഐയുടെ കൊടിയും പതാകയുമൊക്കെയായിരിക്കും ഈ പാട്ടിന് അനുയോജ്യം എന്ന് അതിനു പിന്നിൽ പ്രവർത്തിച്ചവര്‍ വിചാരിച്ച് ഇട്ടതായിരിക്കും. ഞാൻ എന്റെ ഒരു ഫോട്ടോ മാത്രമേ അവർക്ക് കൊടുത്തിട്ടുള്ളൂ. വിവാദം ഉണ്ടാക്കുന്നവർ ഈ പാട്ടു കേട്ടിട്ടോ പരിപാടി കണ്ടിട്ടോ ഉണ്ടാവില്ല. കണ്ടിട്ടുണ്ടെങ്കിൽ ഇങ്ങനെ ഒരു അഭിപ്രായം ഉണ്ടാവില്ല. എല്ലാവരും താളം പിടിച്ച് എന്റെ കൂടെ പാട്ടൊക്കെ പാടിയിട്ടാണു വീട്ടിൽ പോയത്’’ – അലോഷി പറഞ്ഞു.

മാർച്ച് 10ന് കടയ്ക്കൽ ദേവീക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി ഗായകൻ അലോഷി അവതരിപ്പിച്ച വിപ്ലവഗാനമാണ് വിവാദങ്ങൾക്കിടയാക്കിയത്. ‘പുഷ്പനെ അറിയാമോ...’, ‘നൂറു പൂക്കളെ...’ തുടങ്ങിയ പാട്ടുകളാണ് അലോഷി ആലപിച്ചത്. ഈ സമയം സ്റ്റേജിലെ എല്‍ഇഡി സ്‌ക്രീനില്‍ സിപിഎം, ഡിവൈഎഫ്‌ഐ കൊടികളും ചിഹ്നങ്ങളും തെളിഞ്ഞു. ഇതോടെ സദസ്സില്‍ നിന്ന് ഇന്‍ക്വിലാബ് സിന്ദാബാദ് വിളികളും മുഴങ്ങി. പ്രദേശത്തെ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ സദസ്സിന്റെ മുന്‍നിരയില്‍ ഇരുന്നു താളം പിടിക്കുന്നതു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതിനുപിന്നാലെ ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ക്കു വിരുദ്ധമായാണു ഗാനമേള എന്നാരോപിച്ച് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി.
സംഭവം ദേവസ്വം വിജിലന്‍സ് അന്വേഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. ഒരു പാര്‍ട്ടിയുടെയും ചിഹ്നങ്ങളോ കൊടിയോ ഒന്നും പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് വ്യക്തമായ ഹൈക്കോടതി വിധി ഉണ്ടെന്നും പ്രശാന്ത് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ ക്ഷേത്രങ്ങള്‍ക്കും സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന് രാഷ്ട്രീയമില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും കൊടിയോ പരിപാടിയോ ദേവസ്വങ്ങളില്‍ പാടില്ലെന്നാണ് സര്‍ക്കാരിന്റെയും കോടതിയുടെയും നിലപാട്. അതു കൃത്യമായി നടപ്പാക്കി മാത്രമേ ദേവസ്വം ബോർഡ് മുന്നോട്ടുപോകൂ എന്നും പ്രശാന്ത് പറഞ്ഞു.