26.43 ഗ്രാം എംഡിഎംഎ, 35.2 കിലോ കഞ്ചാവ്, 193 ബീഡി; ഓപ്പറേഷന്‍ ഡി-ഹണ്ടിൽ 284 പേർ അറസ്റ്റിൽ

Mail This Article
തിരുവനന്തപുരം ∙ ലഹരിമരുന്നിനെതിരായ ഓപ്പറേഷന്‍ ഡി–ഹണ്ടിന്‍റെ ഭാഗമായി ഇന്നലത്തെ (മാർച്ച് 15) സ്പെഷല്‍ ഡ്രൈവില്‍ 2841 പേരെ പരിശോധിച്ചെന്നു പൊലീസ്. ലഹരിമരുന്ന് കൈവശം വച്ചതിന് 273 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 284 പേർ അറസ്റ്റിലായി. 26.433 ഗ്രാം എംഡിഎംഎ, 35.2 കിലോഗ്രാം കഞ്ചാവ്, 193 കഞ്ചാവ് ബീഡി എന്നിവ പിടിച്ചെടുത്തു. നിരോധിത ലഹരിമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവർക്കെതിരെയാണു സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.
സംസ്ഥാന പൊലീസ് മേധാവി ഡോ. എസ്. ദര്‍വേഷ് സാഹിബിന്‍റെ നിര്‍ദേശാനുസരണമായിരുന്നു പരിശോധന. സംസ്ഥാന ആന്‍റി നര്‍ക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് തലവനും ക്രമസമാധാന വിഭാഗം എഡിജിപിയുമായ മനോജ് ഏബ്രഹാമിന്‍റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍ഡിപിഎസ് കോഓര്‍ഡിനേഷന്‍ സെല്ലും ജില്ലാ പൊലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് നടപ്പാക്കുന്നത്.
ജനങ്ങളില്‍നിന്നു വിവരങ്ങള്‍ സ്വീകരിച്ച് നടപടിയെടുക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്കു വിളിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. സ്ഥിരമായി ലഹരിമരുന്ന് ഇടപാടുകള്‍ നടത്തുന്നവരുടെ ഡേറ്റാ ബാങ്ക് തയാറാക്കി നിരന്തരമായി നിരീക്ഷിച്ച് ഓപ്പറേഷന്‍ ഡി-ഹണ്ട് വരും ദിവസങ്ങളിലും തുടരുമെന്നു പൊലീസ് വ്യക്തമാക്കി.