പട്ടിണിക്കും ദുരിതത്തിനുമിടയിൽ അന്ന് ഗാന്ധിജി എത്തി; തിരുവല്ലയ്ക്കും അഭിമാനമായി നൂറു വർഷത്തെ ഓർമ

Mail This Article
പത്തനംതിട്ട ∙ ഗാന്ധിജിയുടെ രണ്ടാം കേരള സന്ദർശനത്തിന് 100 വർഷം തികയുന്ന വേളയിൽ മധ്യതിരുവിതാംകൂറിനും അഭിമാന നിമിഷം. 1100 മീനം 2ന് ഗാന്ധിജി (1925 മാർച്ച്15) തിരുവല്ലയിൽ എത്തിയെന്നാണ് ചരിത്ര രേഖകളിൽ പറയുന്നത്. വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായിട്ടായിരുന്നു 1925ലെ ഗാന്ധിജിയുടെ കേരള സന്ദർശനം. തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി എന്നിവിടങ്ങളിലെ സ്വീകരണങ്ങളിൽ പങ്കെടുത്ത് കോട്ടയം വഴി വൈക്കത്ത് ആയിരുന്നു വിശ്രമം. വരുന്നവഴി അടൂരിലും പന്തളത്തും ഇറങ്ങി.
സ്റ്റേറ്റ് ആർക്കൈവ്സിലെയും മറ്റും പൊലീസ് റിപ്പോർട്ടുകൾ ഇതിനു തെളിവാണെന്ന് ഗാന്ധിജിയുടെ പാദസ്പർശങ്ങളെപ്പറ്റി അന്വേഷണം നടത്തുന്ന ചരിത്രാന്വേഷിയായ സുനിൽ മാത്യുവും പ്രഫ.എ.ടി.ളാത്തറയും പറഞ്ഞു. 1099ലെ ഭയാനക വെള്ളപ്പൊക്കത്തിനു ശേഷമുള്ള വർഷമായതിനാൽ ഈ പ്രദേശങ്ങളെല്ലാം കടുത്ത പട്ടിണിയിലും ദുരിതത്തിലുമായിരുന്നു എന്ന് തിരുവിതാംകൂർ പൊലീസ് കമ്മിഷണറായിരുന്ന ഡബ്ലിയു.എച്ച് പിറ്റിന്റെ റിപ്പോർട്ടിൽ ഗാന്ധിജിയുടെ തിരുവല്ല സന്ദർശനത്തെപ്പറ്റി പരാമർശം കണ്ടെത്തിയ സുനിൽ മാത്യു പറയുന്നു. റീജന്റ് റാണി സേതു ലക്ഷ്മീഭായിയുടെ ഭരണകാലമായിരുന്നു അത്. മധ്യതിരുവിതാംകൂർ എന്ന ആശയം തന്നെ കൂടുതൽ വേരോടിയത് ഒരുപക്ഷേ ഗാന്ധിജിയുടെ പാദസ്പർശമേറ്റതോടെയാണെന്നു നിരീക്ഷിക്കുന്ന ചരിത്രകാരന്മാരുമുണ്ട്.
മറക്കരുത് ചർക്കയും ഖദറും
തിരുവല്ല സന്ദർശനത്തെപ്പറ്റി മനോരമ 1925 മാർച്ച്19നു പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു. ‘‘എസ്‌സി കവലയിൽ ഗജവീരനും പാണ്ടിമേളവും തയാറായി നിന്നു. സ്ഥലത്തെ ചൂരക്കാട്ട് മൈതാനത്ത് കെട്ടി ഉയർത്തിയ പന്തലിൽ ജനം നേരത്തെ എത്തിച്ചേർന്നു. മേശയിൽ മെത്തയിട്ട് അതിൽ ഇരുന്നാണ് ഗാന്ധിജി പ്രസംഗിച്ചത്. വി.ഒ.തോമസ് പി.എം.മാമ്മൻ എന്നിവർ ക്യാപ്റ്റനായി 60അംഗ വൊളന്റിയർ സംഘം ജനത്തെ നിയന്ത്രിച്ചു. തഹസിൽദാർ അപ്പാത്തുരയ്യർ കയറിയിരുന്ന കാർ വന്ന് ഗാന്ധിജിയുടെ കാർ പുറകെ വരുന്നുണ്ട് എന്ന് അറിയിച്ചു. കെ.എം.മാമ്മൻ മാപ്പിള, കെ.രാമസ്വാമി അയ്യർ, വി.പി.ജോൺ, പി.വി.വർഗീസ്, എം.ഇ.മാധവൻപിള്ള എന്നിവർ ചേർന്ന് ഗാന്ധിജിയെ സ്വീകരിച്ചു.
ഗോപാലപ്പണിക്കർ ഖദർമാല അണിയിച്ചു. ഖദർധരിച്ച കെ.എം.മാമ്മൻ മാപ്പിള ഇംഗ്ലിഷ് മംഗളപത്രം വായിച്ചു. ഖദറിൽ അടിച്ച മംഗള പത്രം വി.എ.ഗോവിന്ദപ്പണിക്കർ സമർപ്പിച്ചു. ഓരോ വീട്ടിലും ചർക്ക സ്ഥാപിച്ച് മേലിൽ ഖദർ വസ്ത്രം ധരിക്കണമെന്നും മദ്യവർജനത്തിനു ശ്രമിക്കണമെന്നും ഗാന്ധിജി മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഇലന്തൂരിലെ കെ.കുമാർ ആയിരുന്നു തർജമ ചെയ്തത്. സി. രാജഗോപാലാചാരി, രാമദാസ് ഗാന്ധി, മുതലായവർ കാറിൽ തന്നെ ഇരിക്കയായിരുന്നു’’. തുടർന്ന് ചങ്ങനാശേരിയിൽ എത്തിയ ഗാന്ധിജിയെ മന്നത്ത് പത്മനാഭൻ ഉൾപ്പെടെയുള്ള നേതാക്കൾ സ്വീകരിച്ചു. ഫാ.മാത്യു തെക്കേക്കര മംഗളപത്രം നൽകി.
ചെങ്ങന്നൂരിൽ കച്ചേരിക്കു വടക്കുള്ള വിശാലമായ വയലിൽ പ്രത്യേക പന്തലിട്ടായിരുന്നു സ്വീകരണം. ആത്മബോധിനി പത്രാധിപർ പി.ജെ. ഫിലിപ്പിന്റെ ബംഗ്ലാവിലായിരുന്നു വിശ്രമത്തിനു നിശ്ചയിച്ചതെങ്കിലും സർക്കാർ അതിഥിയായതിനാൽ ആദ്യം മുസാവരി ബംഗ്ലാവിലേക്കു പോയി. കല്ലൂർ നാരായണ പിള്ള മംഗളപത്രം നൽകി. കെ. കുമാർ തന്നെയായിരുന്നു വിവർത്തകൻ. തിരുവല്ലയിലേക്കു പോകുന്ന വഴി ബാരിസ്റ്റർ ജോർജ് ജോസഫിന്റെ ഊരയിൽ വീട്ടിലെത്തി പിതാവ് സി.ഐ. ജോസഫിനെ കാറിൽ കയറ്റി കൊണ്ടുപോയി