ADVERTISEMENT

കോഴിക്കോട്∙ കഴിഞ്ഞ രാത്രിയിൽ പെയ്ത കനത്ത മഴയിൽ ഓടയിൽ വീണ ശശിയെ വെള്ളം ഒഴുക്കിക്കൊണ്ടുപോയത് രണ്ടു കിലോമീറ്ററോളം. കോവൂർ എംഎൽഎ റോഡിൽ മോറ ബസാറിൽ കളത്തുംപൊയിൽ ശശി (ബാബു–65), സുഹൃത്തിനൊപ്പം മോറ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴായിരുന്നു അപകടം.

കനത്ത മഴയെത്തുടർന്നാണ് ഇന്നലെ രാത്രി 9 മണിയോടെ ശശി ബസ് സ്റ്റോപ്പിൽ കയറി നിന്നത്. രാത്രി എട്ടുമണിയോടെ ആരംഭിച്ച  മഴയിൽ ഓടയിൽ വെള്ളം നിറഞ്ഞ് റോഡിനൊപ്പം ‌കുത്തിയൊഴുകി. ബസ് സ്റ്റോപ്പിനു സമീപത്തുകൂടി ഒഴുകുന്ന ഓടയിലേക്ക് ശശി കാൽ വഴുതി വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉടനെ വെള്ളിമാടുകുന്ന് അഗ്നിരക്ഷാ സേനയും മെഡിക്കൽ കോളജ് പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. എന്നാൽ ശശിയെ കണ്ടെത്താനായില്ല.

കനത്ത മഴയും വെളിച്ചക്കുറവും മൂലം തിരച്ചിൽ വളരെ ബുദ്ധിമുട്ടായിരുന്നുവെന്ന് വെള്ളിമാടുകുന്ന് അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ ബിനീഷ് പറഞ്ഞു. രാത്രി 12 മണിവരെ 2 കിലോമീറ്റർ ദൂരത്തിൽ തിരച്ചിൽ നടത്തി. നെല്ലിപ്പതാഴത്ത് ഓടയുടെ സ്ലാബിന് അടിയിൽ അടിഞ്ഞുകൂടിയ മാലിന്യത്തിനടിയിലും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ദൗത്യം രാവിലെ പുനരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ബിനീഷ് പറഞ്ഞു.

രാവിലെ പ്രദേശവാസികളാണു മൃതദേഹം കണ്ടത്. കമിഴ്ന്നുകിടക്കുന്ന നിലയിലാണ് മൃതദേഹമുണ്ടായിരുന്നതെന്ന് പ്രദേശവാസി പറഞ്ഞു. ഓടയ്ക്ക് സമീപത്തുകൂടി നടന്നുപോകുമ്പോൾ രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ അഗ്നിരക്ഷാ സേനയും പൊലീസിനെയും അറിയിക്കുകയായിരുന്നു. കൂലിപ്പണിക്കാരനാണ് ശശി. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

English Summary:

Kozhikode Flood Tragedy: Kozhikode resident Shashi (65) tragically died after being swept away by floodwaters near Mora bus stop. A search operation led to the recovery of his body the following morning.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com