ചികിത്സയ്ക്കിടെ വനിതാ ഡോക്ടറിന് നേരെ ആക്രമണം; ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പിടിയിൽ

Mail This Article
തിരുവനന്തപുരം ∙ വനിതാ ഡോക്ടറെ കത്രിക കൊണ്ട് കുത്താൻ ശ്രമിക്കുകയും ആശുപത്രി ഉപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്ത പ്രതികൾ പിടിയിൽ. കല്ലറ കാട്ടുപുറം സ്വദേശി അരുൺ (34), കല്ലറ, മുണ്ടോണിക്കര സ്വദേശി ശ്യാം നായർ (43) എന്നിവരെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 11.35ന് കല്ലറ തറട്ട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം.
ആശുപത്രിയിൽ തലയിൽ മുറിവേറ്റ് ചികിത്സയ്ക്കെത്തിയ ഒന്നാം പ്രതിയോട് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ ഒപി ടിക്കറ്റ് എടുക്കാൻ പറഞ്ഞതിലുള്ള വിരോധത്തിൽ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ആയിരുന്നു. തുടർന്ന് ഒന്നാം പ്രതിയുടെ മുറിവിൽ ഡോക്ടറും നഴ്സുമാരും ചേർന്ന് മരുന്ന് വയ്ക്കുന്നതിനിടെ ഇയാളുടെ സുഹൃത്ത് മുറിയിൽ അതിക്രമിച്ചു കയറി വിഡിയോ പകർത്തി. ഇതു തടയാൻ ശ്രമിച്ച ഡോക്ടറെയും നഴ്സുമാരെയും ഒന്നും രണ്ടും പ്രതികൾ ചേർന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു.
ഇതിനുശേഷം ഒന്നാം പ്രതി കത്രിക എടുത്തു കൊണ്ട് വന്ന് ഡോക്ടറെ കുത്താൻ ശ്രമിക്കുകയും ഇരുവരും ചേർന്ന് ആശുപത്രിയിലെ മരുന്ന് ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ അടിച്ചു നശിപ്പിക്കുകയും ചെയ്തു. ആക്രമണത്തിനു പിന്നാലെ സമീപത്തെ വീട്ടിലേക്ക് പ്രതികൾ ഓടിയൊളിച്ചു. ഡോക്ടർ വിവരം അറിയിച്ചതിനു പിന്നാലെ പാങ്ങോട് പൊലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു. വനിതാ ഡോക്ടറുടെ പരാതിയിൽ കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.