ADVERTISEMENT

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു 3 ദിവസം മുൻപ് ഏപ്രിൽ മൂന്നിനു പുലർച്ചെ ദേശീയപാതയിലൂടെ പോയ കാർ ആക്രമിച്ചു ക്രിമിനൽ സംഘം മൂന്നരക്കോടി രൂപ കവർന്നതാണ് കൊടകര കുഴൽപണക്കേസ്. പൊലീസിന് പരാതി ലഭിക്കുന്നത് ഏപ്രിൽ ഏഴിനാണ്. 25 ലക്ഷം രൂപ നഷ്ടമായെന്നായിരുന്നു ഡ്രൈവർ ഷംജീറിന്റെ പരാതി. കാറിൽ മൂന്നരക്കോടി രൂപയുണ്ടായിരുന്നെന്നും ബിജെപി സ്ഥാനാർഥികളുടെ പ്രചാരണത്തിനു വേണ്ടി എത്തിച്ചതാണിതെന്നുമായിരുന്നു പൊലീസ് കണ്ടെത്തൽ. 22 പേരെ പ്രതി ചേർത്തു 2021 ജൂലൈ 23ന് കുറ്റപത്രം സമർപ്പിച്ചു. ഒരാൾ കൂടി അറസ്റ്റിലായതിനു പിന്നാലെ 2022 നവംബർ 15ന് അധികമായി ഒരു കുറ്റപത്രം കൂടി സമർപ്പിച്ചു.

പൊലീസ് കുറ്റപത്രം: കൊള്ളയടിച്ചത് ബിജെപിക്കുള്ള തിരഞ്ഞെടുപ്പ് ഫണ്ട്

∙ മൂന്നരക്കോടി രൂപ കടത്തിക്കൊണ്ടുവന്നത് അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, സംഘടനാ സെക്രട്ടറി എം.ഗണേശൻ, ഓഫിസ് സെക്രട്ടറി ജി.ഗിരീശൻ എന്നിവരുടെ അറിവോടെ.

∙ ധർമരാജൻ ബിജെപിയുടെ ഹവാല ഇടപാടുകാരൻ. പണം നഷ്ടപ്പെട്ടയുടൻ ധർമരാജൻ വിളിച്ചതു കെ.സുരേന്ദ്രനെയും എം.ഗണേശനെയും.

∙ തൃശൂരിൽ വച്ച് 6.25 കോടി രൂപ ബിജെപി നേതാക്കൾക്കു കൈമാറി, ബാക്കി 3.5 കോടിയിലേറെ രൂപയുമായി ആലപ്പുഴയിലേക്ക് പോകുന്നതുവഴിയാണു കവർച്ച.

∙ സാക്ഷിപ്പട്ടികയിൽ കെ.സുരേന്ദ്രൻ ഉൾപ്പെടെ 19 ബിജെപി നേതാക്കൾ

∙ ധർമരാജൻ യഥാർഥത്തിൽ കടത്തിയത് 41.40 കോടി രൂപയുടെ കള്ളപ്പണം, ഇതു പല ജില്ലകളിലായി ബിജെപി ഓഫിസുകൾക്കു വീതിച്ചു നൽകി.

∙ കൊടകരയ്ക്കു മുൻപ് 2021 മാർച്ച് ആറിനു സേലത്ത് 4.40 കോടി രൂപ കൊള്ളയടിച്ചു. 2021 ഏപ്രിൽ 3ന് ആണ് കൊടകരക്കൊള്ള നടന്നത്.

ഇ.ഡി കുറ്റപത്രം: രാഷ്ട്രീയ ബന്ധമില്ല; പണം സ്ഥലം ഇടപാടിന്

∙ ട്രാവൻകൂർ പാലസ് ഹോട്ടൽ വക ആലപ്പുഴയിലുള്ള സ്ഥലം വാങ്ങാൻ ധർമരാജൻ കൊടുത്തുവിട്ട പണം.

∙ ധർമരാജൻ ബിസിനസുകാരൻ , ബിജെപി നേതൃത്വവുമായുള്ള ബന്ധത്തെ പറ്റി കുറ്റപത്രത്തിൽ പറയുന്നില്ല.

∙ വാഹനത്തിൽ കൊണ്ടുവന്നത് 3.50 കോടി രൂപ മാത്രം

∙ ബിജെപി നേതാക്കളെ സാക്ഷികളാക്കിയിട്ടില്ല

∙ ധർമരാജൻ യഥാർഥത്തിൽ കടത്തിയ തുകയെക്കുറിച്ചും ബിജെപി ഓഫിസുകൾക്ക് വീതിച്ചു നൽകിയതിനെക്കുറിച്ചും ഇഡിയുടെ കുറ്റപത്രത്തിൽ പരാമർശമില്ല. 

∙ കൊടകരക്കൊള്ള നടക്കുന്നതിനു മുൻപ് സേലത്തു നടന്ന കവർച്ചയെക്കുറിച്ചും കുറ്റപത്രത്തിൽ ഒന്നും പറയുന്നില്ല.

English Summary:

Kodakara Hawala Case : What is the Kodakara Hawala Case? What are the allegations in the police and ED charge sheets? - Explained

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com