‘ആരോപണങ്ങൾ തെറ്റ്; നിഷേധിക്കുന്നു’: 38 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയിൽ പ്രതികരണവുമായി ഷാൻ റഹ്മാൻ

Mail This Article
കൊച്ചി∙ കൊച്ചിയിൽ സംഗീതനിശ സംഘടിപ്പിച്ചതു വഴി 38 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയിൽ പ്രതികരണവുമായി സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. തനിക്കും ഭാര്യക്കുമെതിരെ പ്രചരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതവും യഥാർഥ പ്രശ്നങ്ങളിൽ നിന്നു ശ്രദ്ധ തിരിച്ചുവിടാനുള്ളതാണെന്നും ഷാനും ഭാര്യ സൈറ ഷാനും പ്രസ്താവനയിൽ പറഞ്ഞു. ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന സംഗീത പരിപാടിയുടെ ഷോ ഡയറക്ടർ നിജു രാജ് എബ്രഹാം എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഷാൻ റഹ്മാനെതിരെ രണ്ടാഴ്ച മുൻപ് കേസെടുത്തിരുന്നു.
നിജു രാജ് എബ്രഹാം ജനങ്ങളേയും മാധ്യമങ്ങളേയും തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതായി പ്രസ്താവനയിൽ പറയുന്നു. കേസ് അട്ടിമറിക്കാനും ഒത്തുതീർപ്പിനുമായി മെനഞ്ഞ തന്ത്രമാണ് ഇപ്പോൾ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ. എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നുവെന്നും പ്രസ്താവനയിൽ ഷാൻ റഹ്മാൻ പറഞ്ഞു.
ജനുവരി 15ന് കൊച്ചിയിൽ നടന്ന ഉയിരേ – ഷാൻ റഹ്മാൻ ലൈവ് ഇൻ കൺസേർട് പരിപാടിയുടെ സംഘാടകരായ നിജുവിന്റെ സ്ഥാപനത്തിന് വാഗ്ദാനം ചെയ്ത തുക നൽകാതെ വഞ്ചിച്ചു എന്നാണ് കേസ്. 38 ലക്ഷത്തോളം രൂപ സംഗീത നിശയുടെ നടത്തിപ്പിനത്തിൽ തരാമെന്നായിരുന്നു പറഞ്ഞിരുന്നത് എങ്കിലും പിന്നീട് കൈമലർത്തി എന്ന് നിജു പരാതിയിൽ ആരോപിച്ചിരുന്നു.