ടീസ്ത നദി, മെഡിക്കൽ വീസ, ബിആർഐ: ചൈനീസ് കെണിയിൽ വീഴുമോ യൂനുസ്?

Mail This Article
ഹെയ്നൻ∙ ‘‘വിശ്വാസയോഗ്യരായ രണ്ടു സുഹൃദ് രാജ്യങ്ങളുടെ അരനൂറ്റാണ്ടു നീണ്ട ബന്ധത്തിലെ നിർണായക മുഹൂർത്തം’’ – ബംഗ്ലദേശിലെ ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസിന്റെ ചൈനീസ് സന്ദർശനത്തെക്കുറിച്ച് ധാക്കയിലെ ചൈനീസ് അംബാസഡർ യാവോ വെൻ പറഞ്ഞ ഈ വാചകത്തിൽ വെളിവാകുന്നുണ്ട് ബംഗ്ലദേശുമായുള്ള ബന്ധം ദൃഢമാക്കാനുള്ള ചൈനയുടെ താൽപര്യം. കാലങ്ങളായി ഇന്ത്യയോടും ചൈനയോടും ഏറെക്കുറെ തുല്യമായ അടുപ്പമാണ് ബംഗ്ലദേശ് പുലർത്തിയിരുന്നത്. എന്നാൽ ഇന്ത്യയുമായി അടുപ്പമുണ്ടായിരുന്ന ഷെയ്ഖ് ഹസീന സർക്കാർ വീണതിനു പിന്നാലെ, ബംഗ്ലദേശിൽനിന്നു രാഷ്ട്രീയ നേതാക്കളടക്കമുള്ള പ്രമുഖർ ചൈന സന്ദർശിച്ചിരുന്നു. ഇവർക്കെല്ലാം ഊഷ്മള സ്വാഗതമാണ് അവിടെ ലഭിച്ചതും. ഇടക്കാല സർക്കാരിന്റെ വിദേശകാര്യ ഉപദേഷ്ടാവ് തൗഹിദ് ഹുസൈൻ, തീവ്ര ഇസ്‌ലാമിക പാർട്ടിയായ ജമാഅത്തെ ഇസ്‌ലാമിയുടെയും പ്രതിപക്ഷ പാർട്ടിയായ ബംഗ്ലദേശ് നാഷനൽ പാർട്ടിയുടെയും (ബിഎൻപി) നേതാക്കൾ തുടങ്ങിയവർ ചൈനയിൽ സന്ദർശനം നടത്തിയിരുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അധികാരം ഏറ്റെടുത്ത യൂനുസ് ഇതുവരെ ഇന്ത്യ സന്ദർശിച്ചിട്ടില്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഹമ്മദ് യൂനുസും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ബംഗ്ലദേശ് സമയം ചോദിച്ചിട്ടുണ്ടെന്നും ഇന്ത്യ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നുമാണ് ബംഗ്ലദേശ് വിദേശകാര്യ സെക്രട്ടറി മുഹമ്മദ് ജാസിങ് ഉദ്ദിൻ അറിയിച്ചത്. കൂടിക്കാഴ്ചയ്ക്ക് താൽപര്യമുണ്ടെന്നും ഇന്ത്യയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നുവെന്നുംകൂടി അദ്ദേഹം പറഞ്ഞു. അടുത്ത മാസം തായ്‌ലൻഡിൽ നടക്കുന്ന ബേ ഓഫ് ബംഗാൾ ഇനീഷ്യേറ്റീവ് ഫോർ മൾട്ടി–സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോർപറേഷൻ (ബിഐഎംഎസ്ടിഇസി) ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്താനാണു സമയം തേടിയിരിക്കുന്നത്. മോദി ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ച ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പക്ഷേ, യൂനുസുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല.
∙ ചുവപ്പുപരവതാനി വിരിച്ച ചൈന
നാലു ദിവസത്തെ സന്ദർശനത്തിന് ബുധനാഴ്ചയാണ് മുഹമ്മദ് യൂനുസ് ചൈനയിലെത്തിയത്. പ്രസിഡന്റ് ഷി ചിൻപിങ്ങുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഹെയ്നൻ പ്രവിശ്യയിലെത്തിയ യൂനുസ് ബാവോ ഫോറം ഫോർ ഏഷ്യ എന്ന തിങ്ക്–ടാങ്കിന്റെ (പല വിഷയങ്ങളിലും കൃത്യമായി സർക്കാരിനെ ഉപദേശിക്കുന്ന വിദഗ്ധരുടെ സംഘടന) വാർഷിക യോഗത്തിൽ പങ്കെടുക്കുമെന്നു ബംഗ്ലദേശ് മാധ്യമങ്ങൾ അറിയിച്ചു. ബെയ്ജിങ്ങിൽ നാളെയാണ് ചിൻപിങ്ങുമായുള്ള കൂടിക്കാഴ്ച. യൂനുസിന്റെ സന്ദർശനത്തിനു മുന്നോടിയായി, ബംഗ്ലദേശിന്റെ സ്വാതന്ത്ര്യദിനത്തിൽ ചിൻപിങ്ങും പ്രധാനമന്ത്രി ലി ക്വിയാങ്ങും യൂനുസിന് ആശംസാ സന്ദേശം അയച്ചിരുന്നു. നേരത്തേ, തൗഹിദ് ഹുസൈന്റെ സന്ദർശനത്തിൽ, ബംഗ്ലദേശിനു ചൈന നൽകിയ വായ്പയുടെ തിരിച്ചടവു കാലാവധി നീട്ടിക്കൊടുക്കാമെന്നും ബംഗ്ലദേശ് ഉൽപന്നങ്ങൾക്ക് ചൈനീസ് വിപണിയിൽ ഇറക്കുമതിത്തീരുവയില്ലാതെ പ്രവേശനം അനുവദിക്കാമെന്നും കൻമിങ്ങിലെ ചില ആശുപത്രികളിൽ ബംഗ്ലദേശിൽനിന്നുള്ള രോഗികൾക്കു ചികിത്സ അനുവദിക്കാമെന്നും ധാരണയായിരുന്നു. ബംഗ്ലദേശിനു നൽകിയ വായ്പകൾക്കു പലിശ കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നും ബെയ്ജിങ് സമ്മതിച്ചിട്ടുണ്ട്.

ചൈനീസ് ഉൽപന്നങ്ങൾക്ക് ആഗോളതലത്തിൽ വിലക്കു നേരിടേണ്ടിവരുന്ന സാഹചര്യത്തിൽ, ആ കമ്പനികളെ ബംഗ്ലദേശിലേക്കു പറിച്ചുനടുന്നതിനുള്ള നീക്കവും നടക്കുന്നുണ്ട്. ഇതിന് ബംഗ്ലദേശുമായി ധാരണയായെന്നു മാധ്യമ റിപ്പോർട്ടുകളുണ്ടായിരുന്നു. ബംഗ്ലദേശിൽ ഉൽപാദിപ്പിക്കുന്ന വസ്തുക്കൾക്ക് ഇത്തരം വിലക്കുകളില്ലാത്തതിനാൽ വ്യവസായം തകരില്ലെന്നതാണ് ചൈനീസ് കമ്പനികളുടെ നേട്ടം. ബംഗ്ലദേശിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന – ഒരു വർഷം 25 ബില്യൻ യുഎസ് ഡോളർ വരുമിത്. എന്നാൽ ബംഗ്ലദേശിന് ഇറക്കുമതിത്തീരുവയില്ലാതെ ചൈനീസ് വിപണിയിൽ പ്രവേശനമുണ്ടെങ്കിലും ബംഗ്ലദേശ് അങ്ങോട്ടേക്കു നടത്തുന്ന കയറ്റുമതി വെറും ഒരു ബില്യൻ യുഎസ് ഡോളറിന്റേതു മാത്രമാണ്. യൂനുസിന്റെ സന്ദർശനത്തിൽ വ്യാപാരം, സംസ്കാരം, മോംഗ്‌ല തുറമുഖം, ജലം തുടങ്ങിയ മേഖലകളിലായി എട്ട് ധാരണാപത്രങ്ങളെങ്കിലും ഇരുരാജ്യങ്ങളും ഒപ്പിട്ടേക്കും. ദക്ഷിണേഷ്യയിൽ സാമ്പത്തികമായും രാഷ്ട്രീയമായും സ്വാധീനം വർധിപ്പിക്കാൻ ചൈന ദീർഘകാലമായി ശ്രമിക്കുന്നുണ്ട്. ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവ് (ബിആർഐ) വഴി ബംഗ്ലദേശിൽ അടിസ്ഥാന സൗകര്യ വികസന മേഖല, സാമ്പത്തിക ഇടനാഴി തുടങ്ങിയവ ഉൾപ്പെടെയുള്ള കാര്യങ്ങളിലൂടെ ചൈന ഇടപെടൽ നടത്തുന്നുണ്ട്.
∙ ടീസ്ത നദി, മെഡിക്കൽ വീസ: ഇന്ത്യയെ ബാധിക്കുമോ?
ഷെയ്ഖ് ഹസീനയുടെ കാലത്ത് ഇന്ത്യയുമായി അടുപ്പം പുലർത്തിയിരുന്ന ബംഗ്ലദേശ്, ഹസീന അധികാരത്തിൽനിന്നു പുറത്തായ ശേഷം ചൈനയോടു കാട്ടുന്ന അടുപ്പം ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. ഈ അടുപ്പം ദക്ഷിണേഷ്യയുടെ രാഷ്ട്രീയ സന്തുലനത്തെ ബാധിക്കുമോ എന്നതാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. രാജ്യം വിട്ട ഹസീനയെ ഇന്ത്യ ഇപ്പോഴും സംരക്ഷിക്കുന്നതിൽ ബംഗ്ലദേശിന് അതൃപ്തിയുണ്ട്. ഹസീനയെ തിരിച്ചയയ്ക്കണമെന്ന അവരുടെ ആവശ്യം ഇന്ത്യ നിരസിക്കുകയും ചെയ്തു. മാത്രമല്ല, ബംഗ്ലദേശിൽ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നുവെന്ന് ഇന്ത്യ നിരന്തരം പറയുന്നുമുണ്ട്. അഭയാർഥി പ്രവാഹം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിട്ടുണ്ട്.
അയൽരാജ്യമായ ബംഗ്ലദേശിൽ ചൈനയുടെ സ്വാധീനം വർധിക്കുന്നത് മേഖലയിലെ ഇന്ത്യയുടെ താൽപര്യങ്ങളെ ബാധിക്കും. ബിആർഐ വഴിയുള്ള ചൈനയുടെ നീക്കങ്ങൾ സാമ്പത്തികമായി ഇന്ത്യയെ ബാധിച്ചേക്കാം. ഇന്ത്യൻ ഉൽപന്നങ്ങളെക്കാൾ താരതമ്യേന വിലകുറച്ച് ചൈനയിൽനിന്നു കയറ്റുമതി ചെയ്തേക്കാം. ബംഗ്ലദേശുമായി ചൈനയുണ്ടാക്കുന്ന അടുപ്പം ഇന്ത്യയ്ക്ക് സുരക്ഷാ ആശങ്കയുമുണ്ടാക്കും. ബംഗ്ലദേശ് സൈന്യത്തിന് ആവശ്യമായ വെടിക്കോപ്പുകൾ അടക്കമുള്ള ഉപകരണങ്ങളിൽ 70 ശതമാനവും ചൈനയിൽനിന്നാണെന്നാണ് റിപ്പോർട്ട്.
ബംഗ്ലദേശ് പൗരന്മാർക്ക് അനുവദിച്ചിരുന്ന മെഡിക്കൽ വീസയുടെ എണ്ണം ഇന്ത്യ വെട്ടിക്കുറച്ചിരുന്നു. അതും ചൈന മുതലാക്കാൻ ശ്രമിക്കുന്നുണ്ട്. കുൻമിങ് നഗരത്തിലെ ആശുപത്രികളിൽ ബംഗ്ലദേശ് പൗരന്മാർക്കുവേണ്ട സൗകര്യങ്ങൾ ഒരുക്കിയാണ് ചൈന ബംഗ്ലദേശിനെ സ്വാഗതം ചെയ്തത്. ബംഗ്ലദേശിൽനിന്നുള്ള രോഗികൾക്കായി പ്രത്യേക ആശുപത്രികൾ വേണമെന്നാണ് ബംഗ്ലദേശിന്റെ ആവശ്യം. ടീസ്റ്റ നദിയുടെ കാര്യത്തിലും ബംഗ്ലദേശ് – ചൈന ചർച്ചകൾ നടക്കുമെന്നാണ് സൂചന. നദിയിൽ ഡ്രജിങ് നടത്താനും ഒരു ഭാഗത്ത് ചിറകെട്ടാനും ചൈനയ്ക്ക് താൽപര്യമുണ്ട്. ഇതുവരെ ബംഗ്ലദേശ് അതിനു പച്ചക്കൊടി കാട്ടിയിട്ടില്ല. യൂനുസ്– ഷി ചർച്ചയിൽ രോഹിൻഗ്യ വിഷയവും ഉന്നയിക്കപ്പെട്ടേക്കാം.