‘വർഗീയതയ്‌ക്കെതിരെ നിലപാടെടുത്തതിന്റെ പേരിൽ കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യുന്നത് ജനാധിപത്യ വിരുദ്ധം’: മുഖ്യമന്ത്രി

Mail This Article
കോട്ടയം ∙ വർഗീയതയ്‌ക്കെതിരെ നിലപാടെടുത്തു എന്നതുകൊണ്ടും അതിന്റെ ഭീകരത ചിത്രീകരിച്ചതുകൊണ്ടും ഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വർഗീയവാദികൾക്കു സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിനു ഭൂഷണമല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എമ്പുരാൻ സിനിമ കണ്ടതിന് ശേഷം സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
‘‘ജനാധിപത്യ സമൂഹത്തിൽ പൗരന്റെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണ്. കലാസൃഷ്ടിയേയും കലാകാരനേയും നശിപ്പിക്കാനും നിരോധിക്കാനുമുള്ള അക്രമാസക്തമായ ആഹ്വാനങ്ങൾ ഫാഷിസ്റ്റ് മനോഭാവത്തിന്റെ പുത്തൻ പ്രകടനങ്ങളാണ്. അത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ്. സിനിമകൾ നിർമിക്കാനും അവ കാണാനും ആസ്വദിക്കാനും വിലയിരുത്താനും അവയോട് യോജിക്കാനും വിയോജിക്കാനും ഒക്കെയുള്ള അവകാശങ്ങൾ നഷ്ടപ്പെടാതിരിക്കണം. അതിനായി ജനാധിപത്യ മതേതര മൂല്യങ്ങളിൽ അടിയുറച്ച ഈ നാടിന്റെ ഒന്നിച്ചുള്ള സ്വരം ഉയരണം’’ – മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
മലയാള സിനിമ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്കു നയിക്കുന്ന എമ്പുരാൻ എന്ന ചിത്രം കാണുകയുണ്ടായി എന്നു തുടങ്ങുന്ന മുഖ്യമന്ത്രിയുടെ കുറിപ്പിലെ മറ്റ് വിശദാംശങ്ങൾ ഇങ്ങനെ – ‘‘സിനിമയ്ക്കും അതിലെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കുമെതിരെ വ്യാപകമായ വിദ്വേഷ പ്രചാരണങ്ങൾ സംഘപരിവാർ വർഗീയത അഴിച്ചു വിടുന്ന സന്ദർഭത്തിലാണ് സിനിമ കണ്ടത്. രാജ്യം കണ്ട ഏറ്റവും നിഷ്ഠൂരമായ വംശഹത്യകളിലൊന്നിനെ സിനിമയിൽ പരാമർശിക്കുന്നതാണ് അതിന്റെ ആസൂത്രകരായ സംഘപരിവാറിനെ രോഷാകുലരാക്കിയിരിക്കുന്നത്. അണികൾ മാത്രമല്ല, ബിജെപിയുടേയും ആർഎസ്എസിന്റേയും നേതാക്കൾ വരെ പരസ്യമായ ഭീഷണികൾ ഉയർത്തുകയാണ്. ഈ സമ്മർദത്തിൽ പെട്ട് സിനിമയുടെ റീസെൻസറിങ്ങിനും വെട്ടിത്തിരുത്തലുകൾക്കും നിർമാതാക്കൾ നിർബന്ധിതരാകുന്നു എന്ന വാർത്തകൾ വരെ പുറത്തുവന്നിരിക്കുന്നു. സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണ്.’’