‘വ്യാളിയും ആനയും ഒന്നിച്ചുള്ള ടാംഗോ നൃത്തം’ പോലെയുള്ള ബന്ധമാകണം: രാഷ്ട്രപതിക്ക് കത്തയച്ച് ഷി ചിൻപിങ്

Mail This Article
ന്യൂഡൽഹി∙ ഇന്ത്യയും ചൈനയും കൂടുതൽ അടുത്തു പ്രവർത്തിക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ കത്ത്. ഇന്ത്യ–ചൈന നയതന്ത്ര ബന്ധത്തിന്റെ 75–ാം വാർഷികത്തിൽ രാഷ്ട്രപതിക്കയച്ച സന്ദേശത്തിലാണ് ഷിയുടെ വാക്കുകൾ. ‘വ്യാളിയും ആനയും ഒന്നിച്ചുള്ള ടാംഗോ നൃത്തം’ പോലെ ഇരുരാജ്യങ്ങളുടെയും ബന്ധം മാറണമെന്ന് സന്ദേശത്തിൽ ഷി ചിൻപിങ് പറയുന്നു. ചൈനയുടെ പ്രതീകാത്മക ചിഹ്നമാണ് വ്യാളി. ഇന്ത്യയുടേത് ആനയും. തെക്കേ അമേരിക്കൻ നൃത്തരൂപമാണ് ടാംഗോ.
2020ൽ ഗൽവാൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിനുശേഷം ഇരുരാജ്യങ്ങളും ബന്ധം സാധാരണനിലയിൽ എത്തിക്കാൻ ശ്രമിച്ചുവരുന്നതിനിടെയാണ് നയതന്ത്ര വാർഷികത്തിൽ നേതാക്കൾ പരസ്പരം സന്ദേശങ്ങളയച്ചത്. സമാധാനപരമായ സഹവർത്തിത്വത്തിന് അയൽക്കാർ വഴി കണ്ടെത്തണമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയവും സഹകരണവും മെച്ചപ്പെടുത്താൻ താൻ തയാറാണെന്നും ഷി പറഞ്ഞു.
ഷിക്കും ദ്രൗപദി മുർമുവിനും പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ്ങും പരസ്പരം അഭിനന്ദന സന്ദേശങ്ങൾ കൈമാറിയിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജിയാകുൻ പറഞ്ഞു.