അവധിക്കാലത്ത് ക്ലാസ് വേണ്ട, ട്യൂഷൻ രാവിലെ 10.30 വരെ മാത്രം; കർശന നടപടിയെന്ന് ബാലാവകാശ കമ്മിഷൻ

Mail This Article
തിരുവനന്തപുരം ∙ മധ്യവേനലവധിക്കാലത്ത് ക്ലാസ് നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ 2024 -25 അധ്യായന വർഷവും കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ. കമ്മിഷൻ അധ്യക്ഷൻ കെ.വി. മനോജ് കുമാർ, അംഗം ഡോ. വിൽസൺ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.
സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ ഹൈക്കോടതിവിധി നടപ്പാക്കുന്നു എന്ന് ബന്ധപ്പെട്ട റീജനൽ ഓഫിസർമാരും ചെയർമാനും ഉറപ്പുവരുത്തണം. കമ്മിഷൻ ഉത്തരവു പ്രകാരം സ്വകാര്യ ട്യൂഷൻ സെന്ററുകളുടെ സമയക്രമം രാവിലെ 7.30 മുതൽ 10.30 വരെ എന്നത് ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കും നിർദേശം നൽകി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവ് നടപ്പാക്കി 15 ദി വസത്തിനകം കമ്മിഷന് റിപ്പോർട്ടു നൽകണം