ADVERTISEMENT

ന്യൂഡൽഹി∙ പതിനെട്ടു വയസ്സുകാരിയുടെ മരണത്തിൽ ബന്ധുവായ യുവാവിനെതിരെ ആരോപണവുമായി കുടുംബം. ബന്ധുവായ യുവാവുമായുള്ള പ്രണയം തകർന്നത് മകളെ മാനസികമായി തളർത്തിയെന്നും ഇതാണ് ആത്മഹത്യയിലേക്കു  നയിച്ചതെന്നും കുടുംബം ആരോപിച്ചു. ഡൽഹിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന പ്രീതി കുശ്വാഹയെ മാര്‍ച്ച് 23നാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. 

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് യുവതി തൂങ്ങിമരിച്ചത്. വൈകിട്ട് അമ്മയെ വിളിച്ച് രാത്രിയിലേക്ക് ഭക്ഷണം ഉണ്ടാക്കിയിട്ടുണ്ടെന്ന് പ്രീതി പറഞ്ഞിരുന്നു.  ജീവനൊടുക്കുന്നതിനു മുൻപ് പീസയും ശീതളപാനീയവും യുവതി ഓർഡർ ചെയ്തതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. കുടുംബം തിരികെയെത്തിയപ്പോൾ യുവതിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 

രണ്ടു വർഷം മുൻപ്  ജന്മനാട്ടിൽ നടന്ന ചടങ്ങിനിടെയാണ് അകന്ന ബന്ധുവായ യുവാവിനെ പ്രീതി പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് പ്രണയമായി മാറി. വൈകാതെ ഇരുവരും രഹസ്യമായി വിവാഹിതരായെന്നും പറയുന്നു. പ്രീതിയുടെ മരണശേഷം സുഹൃത്തുകൾ കുടുംബത്തിനു ചില ചാറ്റുകളും ഫോട്ടോകളും കൈമാറിയിരുന്നു. ഇതിലൂടെയാണ് പ്രീതിയുടെയും യുവാവിന്റെയും വിവാഹം കഴിഞ്ഞതായി കുടുംബം അറിഞ്ഞത്.  

സുഹൃത്തുകൾ കൈമാറിയ ചാറ്റിൽ യുവാവിനെ ഭർത്താവെന്നാണ് പ്രീതി അഭിസംബോധന ചെയ്യുന്നത്. റിങ്കു ജി എന്നാണ് ഇയാളുടെ പേര് സേവ് ചെയ്തിരിക്കുന്നത്.  ഭർത്താവ് സിന്ദൂരമണിയിക്കുന്ന പ്രീതിയുടെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. 

ബന്ധുവായ യുവാവ് കാരണം തല മൊട്ടയടിക്കാൻ പ്രീതി തീരുമാനിച്ചിരുന്നു. മുടി നാശമായെന്ന് പറഞ്ഞാണ് മൊട്ടയടിക്കാൻ പ്രീതി തീരുമാനിച്ചത്. എന്നാൽ ഇതിന്റെ പേരിൽ സഹോദരിയുമായി അഭിപ്രായ വ്യത്യാസമുണ്ടായി. തുടർന്ന് സഹോദരൻ മുൻകൈയെടുത്ത് പ്രീതിയുടെ തലമൊട്ടയടിച്ചു. പ്രീതിയുടെ സൗന്ദര്യത്തെ പലപ്പോഴും യുവാവ് വർണിക്കാറുണ്ടായിരുന്നു. ‘‘ മറ്റൊരാൾക്ക് നിന്നെ ഇഷ്ടപ്പെട്ടാൽ ഞാൻ എന്തുചെയ്യും’’ എന്ന് ഭർത്താവ് ചോദിച്ചിരുന്നു. ഇതിൽ മനംനൊന്താണ് പ്രീതി മൊട്ടയടിച്ചതെന്നും കുടുംബം ആരോപിച്ചു. 

വിഷാദാവസ്ഥയിലൂടെയാണ് താൻ കടന്നു പോകുന്നതെന്ന്  സൂചിപ്പിക്കുന്ന പോസ്റ്റുകളും പ്രീതി മരണത്തിനു മുൻപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. പ്രണയം തകർന്നതോടെ പ്രീതിയുടെ നമ്പർ യുവാവ്  ബ്ലോക്ക് ചെയ്തു. ഇതിൽ മനം നൊന്താണ് മകൾ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ആത്മഹത്യക്ക് മുൻപു യുവാവിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും  പ്രതികരണവും ഉണ്ടായില്ല.മകൾ മരിച്ച് 10 ദിവസം പിന്നിട്ടിട്ടും യുവാവിനെതിരെ കേസെടുക്കാൻ പൊലീസ് തയാറാക്കുന്നില്ലെന്നും കുടുംബം ആരോപണം ഉന്നയിച്ചു. ആരോപണത്തിൽ പൊലീസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.  

English Summary:

18 year old girl found dead: Preeti Kushwaha's suicide case involves allegations against a relative. Her family claims a failed relationship with a relative caused her depression and led to her tragic death.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com