‘സൗഹൃദം തകർക്കുന്ന സംസാരം വേണ്ട’; വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ചുള്ള പരാമർശത്തിൽ യൂനുസിന് മോദിയുടെ മറുപടി

Mail This Article
ബാങ്കോക്ക്∙ സൗഹൃദാന്തരീക്ഷത്തെ ദുഷിപ്പിക്കുന്ന പരാമർശങ്ങൾ ഒഴിവാക്കണമെന്ന് ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിംസ്റ്റെക് ഉച്ചകോടിക്കിടെ യൂനുസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. ചൈനീസ് നിക്ഷേപം ഉറപ്പിക്കാനായി ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് യൂനുസ് നടത്തിയ പരാമർശം വിവാദമായതിനു പിന്നാലെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. ബംഗ്ലദേശിലെ ഹിന്ദുക്കളുടെ സുരക്ഷയിലുള്ള ആശങ്കയും പ്രധാനമന്ത്രി യൂനുസിനെ അറിയിച്ചു.
‘ജനാധിപത്യപരവും സമാധാനപരവും പുരോഗമനപരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ബംഗ്ലദേശിന് ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി ആവർത്തിച്ചു. ജനങ്ങളിൽ ഗുണകരമായ ബന്ധത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം രണ്ടിടത്തെയും ജനതയ്ക്ക് വളരെയധികം ഗുണങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രായോഗികതയിലൂന്നിയ ശുഭകരവും ക്രിയാത്മകവുമായ ബന്ധമാണ് ബംഗ്ലദേശുമായി ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. സൗഹൃദാന്തരീക്ഷത്തെ വഷളാക്കുന്ന പരാമർശങ്ങൾ ഒഴിവാക്കപ്പെടേണ്ടതുണ്ട്. നുഴഞ്ഞുകയറ്റം തടയുന്നതിന് അതിർത്തിയിൽ സുരക്ഷ ശക്തമാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു’–വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.
നേരത്തെ ചൈനീസ് സന്ദർശനത്തിനിടെ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് മുഹമ്മദ് യൂനുസ് നടത്തിയ പരാമർശം ഇന്ത്യയിൽ വലിയ വിവാദമായിരുന്നു. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖല കരയാൽ മാത്രം ചുറ്റപ്പെട്ടതാണെന്നും കടൽബന്ധമില്ല എന്നുമായിരുന്നു യൂനുസിന്റെ പരാമർശം. ബംഗ്ലദേശിനു മാത്രമാണ് സമുദ്രത്തിലേക്ക് നേരിട്ട് ബന്ധമുള്ളത്. വികസനം വിപുലീകരിക്കാൻ ചൈനയ്ക്ക് ബംഗ്ലദേശിനെ ഉപയോഗിക്കാമെന്നും ബെയ്ജിങ്ങിൽ യൂനുസ് പറഞ്ഞു. ബംഗ്ലദേശിൽ ചൈനീസ് നിക്ഷേപം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ വാക്കുകൾ. ബംഗ്ലദേശില്‍നിന്ന് എവിടേക്കും പോകാനാകുമെന്നും തങ്ങളുടെ പിന്നാമ്പുറത്തുള്ളത് സമുദ്രമാണുള്ളതെന്നും യൂനുസ് പറഞ്ഞിരുന്നു. ഈ മേഖലയിലെ സമുദ്രത്തിന്റെ ഏക രക്ഷിതാവ് തങ്ങളായതിനാൽ ചൈനയ്ക്ക് ഈ അവസരം ഉപയോഗിക്കാമെന്നും ബംഗ്ലദേശിൽ നിർമാണങ്ങളും ഉൽപാദനവും വിപണനവും നടത്താമെന്നും യൂനുസ് പറഞ്ഞു.