ADVERTISEMENT

പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ‍ഡി) നടത്തിയ പരിശോധനയായിരുന്നു ഇന്നത്തെ പ്രധാന വാര്‍ത്തകളിലൊന്ന്. മന്ത്രി സജി ചെറിയാനും നടി ദിവ്യ ഉണ്ണിക്കുമെതിരെ ഉമ തോമസ് എംഎൽഎ നടത്തിയ രൂക്ഷ വിമർശനം, സുകാന്തിന്റെ അറസ്റ്റ് തടയാതെ ഹൈക്കോടതി, ക്ഷേമപെൻഷന് 820 കോടി അനുവദിച്ചെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ, പകരച്ചുങ്കത്തിൽ നടുങ്ങി ഏഷ്യൻ വിപണികൾ എന്നിവയായിരുന്നു മറ്റു പ്രധാന വാർത്തകളിൽ ചിലത്. ഈ വാർത്തകൾ ഒരിക്കൽ കൂടി വിശദമായി വായിക്കാം.

പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫിസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ‍ഡി) നടത്തിയ പരിശോധന അവസാനിച്ചു. രാവിലെ പതിനൊന്നരയോടെ ആരംഭിച്ച പരിശോധന മൂന്നു മണിയോടെയാണ് അവസാനിച്ചത്. ഗോകുലം ഗോപാലനോട് എത്രയും വേഗം ചെന്നൈയിലെ ഓഫിസിലെത്താനും ഇഡി നിർദേശം നൽകിയിട്ടുണ്ട്. കൊച്ചിയില്‍ നിന്നെത്തിയ സംഘമാണ് പരിശോധന നടത്തിയത്. അരയിടത്തുപാലത്തെ ഗോകുലം മാളിന് സമീപത്തെ ഓഫിസിലായിരുന്നു പരിശോധന. ഇന്ന് രാവിലെ ചെന്നൈയിലെ ഗോകുലം ഓഫിസിലാണ് ആദ്യം പരിശോധന തുടങ്ങിയത്. പിന്നാലെ കോഴിക്കോട്ടെ ഓഫിസുകളിലും പരിശോധന നടത്തുകയായിരുന്നു.

കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിയുടെ സ്റ്റേജ് തയാറാക്കിയത് കുട്ടികൾ മണ്ണപ്പം ഉണ്ടാക്കുന്നതുപോലെ ആയിരുന്നെന്ന് ഉമ തോമസ് എംഎൽഎ. മന്ത്രി സജി ചെറിയാനും നടി ദിവ്യ ഉണ്ണിക്കുമെതിരെ രൂക്ഷ വിമർശനവും എംഎൽഎ ഉന്നയിച്ചു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ തനിക്ക് വീണ് പരുക്കേറ്റശേഷവും മന്ത്രി സജി ചെറിയാൻ ആ പരിപാടിയിൽ തുടർന്നെന്നും അദ്ദേഹത്തിന്റെ സമീപനം സാംസ്കാരിക മന്ത്രിക്ക് സംസ്കാരമുണ്ടോയെന്ന സംശയം തനിക്കുണ്ടാക്കിയെന്നും ഉമ തോമസ് പറഞ്ഞു.

ഒപ്പം താമസിച്ചിരുന്ന ഇന്റലിജന്റ്‌സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന് സഹപ്രവർത്തകനായ സുകാന്തിനോട് ഹൈക്കോടതി. യുവതിക്കൊപ്പമാണ് താമസിച്ചിരുന്നത് എന്ന് സുകാന്ത് പറയുന്നു. ആ യുവതി ആത്മഹത്യ ചെയ്തു എങ്കിൽ അതിൽ സുകാന്തിന് ഉത്തരവാദിത്തമില്ലേ എന്നും കോടതി ആരാഞ്ഞു. ഐബി ഉദ്യോഗസ്ഥൻ കൂടിയായ സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ. മറുപടി സമർപ്പിക്കാൻ പൊലീസിന് നിർേദശം നൽകി കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി.

വിഷുവിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഏപ്രിലിലെ പെൻഷനാണ് നൽകുക. ഇത് വിഷുവിനു മുൻപ് വിതരണം ചെയ്യും. പെൻഷൻ നൽകുന്നതിനായി 820 കോടി രൂപ അനുവദിച്ചെന്നും മന്ത്രി അറിയിച്ചു. 62 ലക്ഷത്തോളം പേർക്ക് 1600 രൂപ വീതമാണ് ലഭിക്കുന്നത്. അടുത്തയാഴ്ച മുതൽ വിതരണം തുടങ്ങും.

കോവിഡ് മഹാമാരിക്കു ശേഷം ലോക സമ്പദ്‌വ്യവസ്ഥയെ പിടിച്ചുകുലുക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പകരച്ചുങ്കം പ്രഖ്യാപനം. വെള്ളിയാഴ്ച ഏഷ്യൻ വിപണികൾ താഴേക്ക് കൂപ്പുകുത്തി. യുഎസ് ഓഹരികള്‍ക്കൊപ്പം എണ്ണവിലയും ഇടിഞ്ഞതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് വിപണികൾ നേരിടുന്നത്.

English Summary:

Today's Recap: Major Headlines of 4/4/25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com