വിജുവും അരുണും സിപിഎമ്മിന്റെ ഭാവി നിക്ഷേപം; കാരാട്ടിന്റെയും യച്ചൂരിയുടെയും പിന്മുറക്കാർ

Mail This Article
സീതാറാം യച്ചൂരിയുടെ അപ്രതീക്ഷിത മരണവും പ്രകാശ് കാരാട്ടിന്റെ പടിയിറക്കവും മറിക്കടക്കാൻ സിപിഎമ്മിന്റെ ഭാവി നിക്ഷേപമാണ് പൊളിറ്റ് ബ്യുറോയിലേക്കുള്ള വിജു കൃഷ്ണന്റെയും അരുൺ കുമാറിന്റെയും കടന്നുവരവ്. പാർട്ടി താത്വിക മുഖമായി ദേശീയതലത്തിൽ ഉയർത്തിക്കാട്ടുക ഇരുവരെയും ആയിരിക്കും. പ്രായോഗികതയ്ക്കൊപ്പം സൈദ്ധാന്തിക അടിത്തറയാണ് ഇരുവരുടെയും കൈമുതൽ. മാർക്സിസം, ലെനിനിസം അടിസ്ഥാനപ്പെടുത്തിയുള്ള ബഹുജന ഐക്യ മുന്നണി രൂപപ്പെടുത്തുന്നതിനും തൊഴിലാളി-കർഷക- വനിതാ-യുവജന-വിദ്യാർഥി ചേരിയെ കെട്ടിപ്പെടുക്കാനുള്ള സമീപനം സ്വീകരിക്കുന്നതിനും സിപിഎമ്മിനെ പുതിയ കാലത്ത് സൈദ്ധാന്തികമായി നയിക്കുക വിജുവും അരുണും ആയിരിക്കും. മലയാളിയായ വിജുവിനെ പ്രകാശ് കാരാട്ടിനോടും ആന്ധ്ര സ്വദേശിയായ അരുൺകുമാറിനെ സീതാറാം യച്ചൂരിയോടുമാണ് പാർട്ടിക്കാർ താരതമ്യപ്പെടുത്തുന്നത്.
സിപിഎമ്മിന്റെ പരമോന്നത ഘടകങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിലും കാരാട്ടും യച്ചൂരിയുമായി സാദൃശ്യമുണ്ട് വിജുവിന്റെയും അരുണിന്റെയും പാർട്ടി കമ്മിറ്റികളിലേക്കുള്ള കടന്നുവരവിന്. 1985 ഡിസംബർ 25 മുതൽ 29 വരെ കൊൽക്കത്തയിൽ നടന്ന 12-ാം പാർട്ടി കോൺഗ്രസിലായിരുന്നു പ്രകാശ് കാരാട്ടും സീതാറാം യച്ചൂരിയും ആദ്യമായി സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്കു തിരഞ്ഞടുക്കപ്പെടുന്നത്. 2018 ഏപ്രിൽ 18 മുതൽ 22 വരെ ഹൈദരാബാദിൽ നടന്ന 22-ാം പാർട്ടി കോൺഗ്രസിലാണ് വിജു കൃഷ്ണനും ആർ.അരുൺ കുമാറും സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 1992 ജനുവരി 3 മുതൽ 9 വരെ തമിഴ്നാട്ടിലെ മദ്രാസിൽ ചേർന്ന 14-ാം പാർട്ടി കോൺഗ്രസിലാണ് പ്രകാശ് കാരാട്ടും സീതാറാം യച്ചൂരിയും സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്.
2025 ഏപ്രിൽ 2 മുതൽ 6 വരെ തമിഴ്നാട്ടിലെ മധുരയിൽ നടന്ന 24-ാം പാർട്ടി കോൺഗ്രസിലാണ് വിജു കൃഷ്ണനും ആർ.അരുൺ കുമാറും പൊളിറ്റ് ബ്യുറോയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. പ്രായപരിധി മാനദണ്ഡത്തിന്റെ പരിധിയിൽ വരില്ലെങ്കിലും സ്ഥാനമൊഴിയാൻ എം.എ.ബേബി തീരുമാനിച്ചാൽ അടുത്ത പാർട്ടി കോൺഗ്രസിൽ വിജു കൃഷ്ണനോ ആർ. അരുൺ കുമാറോ ആയിരിക്കും സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഏറ്റവും പരിഗണിക്കപ്പെടുന്ന നേതാക്കൾ എന്നതിൽ സംശയമില്ല.
അരലക്ഷത്തിലധികം കര്‍ഷകരെ അണിനിരത്തി നാസിക്കില്‍നിന്നു മുബൈയിലേക്ക് 180 കിലോമീറ്റര്‍ കാല്‍നടയായി നടത്തിയ കര്‍ഷക ലോങ് മാര്‍ച്ചിന്റെ പ്രധാന ബുദ്ധികേന്ദ്രമായിരുന്നു സിപിഎം പൊളിറ്റ് ബ്യുറോയിലെത്തിയ മലയാളി വിജു കൃഷ്ണൻ. പിന്നീട് മോദി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി നടന്ന കർഷക സമരങ്ങളുടെയെല്ലാം ഉറവിടം ഈ മാർച്ചായിരുന്നു. കണ്ണൂര്‍ കരിവെള്ളൂരില്‍ പി. കൃഷ്ണന്റെയും ശ്യാമളയുടെയും മകനാണ്. എസ്എഫ്ഐയിലൂടെയാണ് തുടക്കം. ജെഎന്‍യുവില്‍ ഗവേഷണ വിദ്യാര്‍ഥിയായിരിക്കെ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായി. ഗവേഷണ ബിരുദം നേടിയതിനുശേഷം ബെംഗളൂരുവിലെ സെന്റ് ജോസഫ്സ് കോളജില്‍ അധ്യാപകനും വകുപ്പ് മേധാവിയുമായി. ജോലി ഉപേക്ഷിച്ചാണ് മുഴുവൻ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിത്തിരിത്തിരിച്ചത്.
മലയാളം ഒഴുക്കോടെ സംസാരിക്കില്ലെങ്കിലും പത്തു ഭാഷകളിൽ പ്രാവീണ്യമുണ്ട്. കരിവള്ളൂരിന്റെ രാഷ്ട്രീയ പശ്ചാത്തലമാണ് തന്നെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചതെന്ന് വിജു പലപ്പോഴും പറഞ്ഞിട്ടുണ്ട്. മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ കാര്‍ഷിക സമ്പദ്‍വ്യവസ്ഥയായിരുന്നു പിഎച്ച്ഡി ഗവേഷണ വിഷയം. എസ്എഫ്ഐ അഖിലേന്ത്യാ അധ്യക്ഷനായിരുന്ന അരുൺ കുമാർ സിപിഎമ്മിന്റെ അഖിലേന്ത്യ സെന്ററുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. രാജ്യാന്തര വിഷയങ്ങളിൽ സിപിഎമ്മിന്റെ സൈദ്ധാന്തിക ലൈന് അനുസൃതമായി നിലപാടുകൾ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കാളിത്തമുള്ള നേതാവ് കൂടിയാണ്. പുതിയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.എ.ബേബിക്കായിരുന്നു രാജ്യാന്തര വിഭാഗത്തിന്റെ പ്രധാന ചുമതല. സിഐടിയു അഖിലേന്ത്യാ പ്രസിഡന്റും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.ഹേമലതയുടെ മകനാണ് അരുൺ കുമാർ.