ADVERTISEMENT

തിരുവനന്തപുരം∙ ആശാ വര്‍ക്കര്‍മാരും സര്‍ക്കാരുമായി നടത്തിയ മൂന്നാംവട്ട ചര്‍ച്ചയില്‍ സര്‍ക്കാരിനെ സഹായിക്കുന്ന തരത്തില്‍ നിര്‍ദേശം വച്ചതുമായി ബന്ധപ്പെട്ട് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന് കെപിസിസിയുടെ താക്കീത്. ചന്ദ്രശേഖരന്‍ നടത്തിയത് ഗുരുതര ചട്ടലംഘനമാണെന്നും മേലില്‍ ആവര്‍ത്തിക്കരുതെന്നുമുള്ള താക്കീതാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ നല്‍കിയത്. ആശാ വര്‍ക്കര്‍മാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ചന്ദ്രശേഖരന്‍ സ്വീകരിച്ച നിലപാട് സര്‍ക്കാര്‍ അനുകൂലമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

ആശമാരുടെ വേതനം വര്‍ധിപ്പിക്കുന്നതിനു കമ്മിറ്റിയെ നിയോഗിക്കാമെന്ന നിര്‍ദേശം ചര്‍ച്ചയില്‍ ആദ്യം മുന്നോട്ടുവച്ചത് ആര്‍. ചന്ദ്രശേഖരന്‍ ആണെന്ന് ആശാ സമരസമിതി നേതാക്കള്‍ ആരോപിച്ചിരുന്നു. ചന്ദ്രശേഖരന്റെ നിര്‍ദേശത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അനുകൂലിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ നിലപാടിനു വിരുദ്ധമായ നിര്‍ദേശമാണ് ചന്ദ്രശേഖരന്‍ ചര്‍ച്ചയില്‍ ഉന്നയിച്ചതെന്നും ഇതു ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ അറിയിച്ചു. ഉത്തരവാദിത്തപ്പെട്ട നേതാവ് എന്ന നിലയില്‍ പാര്‍ട്ടിയുടെ നിലപാടിനൊപ്പമാണ് ചന്ദ്രശേഖരന്‍ നില്‍ക്കേണ്ടിയിരുന്നതെന്ന് സുധാകരന്‍ വ്യക്തമാക്കി. എന്നാല്‍ താനല്ല ചര്‍ച്ചയില്‍ ഈ നിര്‍ദേശം വച്ചതെന്ന് ചന്ദ്രശേഖരന്‍ കെപിസിസി പ്രസിഡന്റിനെ കണ്ട് വിശദീകരിച്ചിരുന്നു. 

ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കുകയും പ്രധാനപ്പെട്ട നേതാക്കള്‍ എല്ലാം സമരപ്പന്തലില്‍ എത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുമ്പോഴും ഐഎന്‍ടിയുസി നിഷേധാത്മക നിലപാട് സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഉള്‍പ്പെടെ ഐഎന്‍ടിയുസി നിലപാടിന് എതിരെ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് സമരത്തെ പിന്തുണയ്ക്കുന്നുവെന്ന് ആര്‍.ചന്ദ്രശേഖരന്‍ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് എല്ലാ സംഘടനകളെയും ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്കു വിളിച്ചത്. ഈ മൂന്നാംവട്ട ചര്‍ച്ചയിലാണ് അങ്കണവാടി സമരം ഒത്തുതീര്‍പ്പാക്കിയതിനു സമാനമായ രീതിയില്‍ ഓണറേറിയം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാമെന്ന തരത്തില്‍ നിര്‍ദേശം ഉയര്‍ന്നത്. ഇതിന്റെ ചുവടുപിടിച്ച് ആശമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും സമരസമിതി ആ നിര്‍ദേശം തള്ളിക്കളയുകയായിരുന്നു.

English Summary:

R. Chandrasekharan faces KPCC disciplinary action: R. Chandrasekharan, INTUC State President, faces KPCC disciplinary action for allegedly supporting the Kerala government during ASHA worker wage negotiations.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com