കോൺഗ്രസ് സമ്മേളനം പുലിമടയിൽ, കേരളത്തിലെ പുഃനസംഘടന ഉടൻ; വിശാല പ്രവർത്തക സമിതി തുടങ്ങി

Mail This Article
അഹമ്മദാബാദ് ∙ സംഘടനയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന എഐസിസി സമ്മേളനത്തിനു ഗുജറാത്തിൽ തുടക്കം. 169 ഉന്നത നേതാക്കൾ പങ്കെടുക്കുന്ന വിശാല പ്രവർത്തകസമിതി യോഗം ആരംഭിച്ചു. കേരളത്തിലെ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്ന് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ഡിസിസികളുടെ ശാക്തീകരണം ശ്രമകരമായ ദൗത്യമാണ്. ശ്രമകരമായ ദൗത്യങ്ങളിലേക്ക് കടക്കണം. പ്രിയങ്ക ഗാന്ധിയുടെ അസാന്നിധ്യം ചർച്ചയാക്കേണ്ടതില്ല. പ്രിയങ്ക സമ്മേളനത്തിന് ഉണ്ടാകില്ലെന്ന് നേതൃത്വത്തെ നേരത്തെ അറിയിച്ചതാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
താഴെത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കേരളത്തിൽ സിപിഎമ്മിനെയും ബിജെപിയേയും എങ്ങനെ നേരിടണം എന്നത് സംബന്ധിച്ച ചർച്ച വേണമെന്നും അദ്ദേഹം പറഞ്ഞു.
പുലിമടയിലാണ് കോൺഗ്രസ് സമ്മേളനം നടക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മോദിക്കും അമിത്ഷായ്ക്കും ഗുജറാത്ത് എഴുതി നൽകിയിട്ടില്ല. ഗുജറാത്ത് അടുത്തതവണ കോൺഗ്രസ് തിരിച്ചുപിടിക്കും. പിണറായി വിജയൻ പറയുന്നത് പോലെയാണ് എം.എ. ബേബി ചെയ്യുന്നത്. ഇനി എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നറിയില്ല. ഇന്ത്യ മുന്നണിക്ക് എം.എ. ബേബി ഗുണം ചെയ്യുമോ എന്ന് കാത്തിരുന്നു കാണാമെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികാര, ഏകാധിപത്യ രാഷ്ട്രീയം തുടരുന്ന ബിജെപിക്ക് കൃത്യമായ സന്ദേശം നൽകുന്നതാണ് അഹമ്മദാബാദ് സമ്മേളനമെന്ന് ഗുജറാത്ത് പിസിസി അധ്യക്ഷൻ ശക്തി സിങ് ഗൊഹിൽ പറഞ്ഞു. ഈ സമ്മേളനം പാർട്ടിക്ക് പുതിയ കാഴ്ചപ്പാടും ദിശാബോധവും നൽകും. വലിയ മാറ്റങ്ങൾ പാർട്ടിയിൽ ഉണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിനായി പ്രത്യേക പ്രമേയം പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു.