ബെംഗളൂരുവിൽ യുവതിയെ കടന്നുപിടിച്ച് അജ്ഞാതൻ: വൻ നഗരങ്ങളിൽ ഇതൊക്കെ നടക്കുമെന്ന് ആഭ്യന്തര മന്ത്രി; വിവാദം

Mail This Article
ബെംഗളൂരു ∙ ബെംഗളൂരു നഗര നിരത്തിലൂടെ പുലർച്ചെ നടന്നുപോയ 2 യുവതികളിലൊരാളെ അജ്ഞാതൻ കടന്നുപിടിച്ചെന്ന കേസിൽ, ആഭ്യന്തരമന്ത്രി നടത്തിയ പരാമർശം വിവാദമായി. വൻ നഗരങ്ങളിൽ അങ്ങിങ്ങ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു മന്ത്രി ജി.പരമേശ്വരയുടെ പരാമർശം.
ഇതേത്തുടർന്ന്, മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി. 2017ലും പരമേശ്വര ഇത്തരത്തിൽ പ്രകോപനപരമായ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയിട്ടുണ്ടെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല ആരോപിച്ചു. ഈ സർക്കാരിനു കീഴിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും ഹംപിയിൽ കഴിഞ്ഞ മാസം ഇസ്രയേലി യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം ഉയർത്തിക്കാട്ടി അവർ ആരോപിച്ചു.
എസ്ജി പാളയയിൽ 3ന് പുലർച്ചെ 1.30ന് നടന്ന അതിക്രമത്തെക്കുറിച്ച് യുവതി പരാതി നൽകിയില്ലെങ്കിലും, സിസിടിവി ദൃശ്യങ്ങളുള്ളതിനാൽ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷിച്ചു വരികയാണ്. 2 യുവതികൾ ആളൊഴിഞ്ഞ തെരുവിലൂടെ നടന്നു പോകുന്നതും പിന്തുടർന്നെത്തിയ അക്രമി ഇതിലൊരാളെ കടന്നുപിടിക്കുന്നതുമാണ് ക്യാമറ ദൃശ്യങ്ങളിലുള്ളത്. യുവതികൾ അലറിക്കരഞ്ഞതിനെ തുടർന്ന് യുവാവ് ഓടി മറഞ്ഞു. അക്രമിയെയും യുവതികളെയും പൊലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. യുവതികൾ പരാതിയുമായി രംഗത്തു വരണമെന്ന് ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡിസിപി സാറാ ഫാത്തിമ ആവശ്യപ്പെട്ടു.