ഇത് പുനഃസംഘടനയുടെ വർഷം; അഭിപ്രായഭിന്നതകൾ മാറ്റിവച്ച് മുന്നേറണമെന്ന് ഖർഗെ; ഗുജറാത്തിനു വേണ്ടി പ്രത്യേക പ്രമേയം

Mail This Article
അഹമ്മദാബാദ് ∙ പാർട്ടിയെ ശക്തിപ്പെടുത്താൻ അഭിപ്രായഭിന്നതകൾ മാറ്റിവച്ച് ഒറ്റക്കെട്ടായി നിൽക്കണമെന്ന് വിശാല പ്രവർത്തക സമിതി യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഗാന്ധിജിയെയും പട്ടേലിനെയും ബിജെപി താഴ്ത്തിക്കെട്ടുകയാണ്. അവരുടെ ആശയധാരകൾ വീണ്ടെടുക്കണമെന്നും ഖർഗെ പറഞ്ഞു.
ബിജെപിയെ നേരിടാൻ സംഘടനയെ ശക്തിപ്പെടുത്തണമെന്ന പ്രമേയം യോഗത്തിൽ പാസാക്കി. ഈ വർഷം കോൺഗ്രസിനു പുനഃസംഘടന വർഷമാണ് എന്നാണ് പ്രമേയത്തിൽ പറയുന്നത്. മണിപ്പുരിൽ ആക്രമണത്തിന് കൂട്ടുനിന്നത് ബിജെപി സർക്കാരാണ്. ഫെഡറലിസത്തിനെതിരായ എല്ലാ ആക്രമണങ്ങളെയും ചെറുത്തു തോൽപ്പിക്കും. സാമൂഹിക നീതിയുടെ അടിത്തറ ജാതി സെൻസസിലൂടെ മാത്രമേ ശക്തിപ്പെടുത്താനാകൂ. ഭരണഘടന വിരുദ്ധ ശക്തികളെ ജയിക്കാൻ അനുവദിക്കില്ലെന്നും പ്രമേയത്തിൽ പറയുന്നു.
വിവേചനമില്ലായ്മയാണ് കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം. അതിന് വിപരീതമായാണ് നിലവിലെ സർക്കാർ പ്രവർത്തിക്കുന്നത്, അത് തടയണം. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഫെഡറൽ വ്യവസ്ഥയ്ക്ക് എതിരാണെന്നും പ്രമേയത്തിൽ പറയുന്നുണ്ട്.
ഗുജറാത്തിനായും പ്രവർത്തകസമിതിയിൽ പ്രത്യേക പ്രമേയം പാസാക്കി. ഗുജറാത്ത് എല്ലാ മേഖലയിലും പിന്നിലാണെന്നാണ് പ്രമേയത്തിൽ പറയുന്നത്. കോൺഗ്രസ് പ്രവർത്തകസമിതിയിൽ ഒരു സംസ്ഥാനത്തിനായി പ്രമേയം പാസാക്കുന്നത് അപൂർവമാണ്. 3 പേജുള്ള പ്രമേയമാണ് ഗുജറാത്തിനു വേണ്ടി പാസാക്കിയത്.