ADVERTISEMENT

തിരുവനന്തപുരം∙ സിപിഐക്കുള്ളില്‍ എല്ലാവിധ ജനാധിപത്യ സ്വാതന്ത്ര്യവുമുണ്ടെന്നും അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് സിപിഐ എന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാര്‍ട്ടി സമ്മേളനങ്ങളില്‍ മത്സരങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിക്ക് അകത്തുനിന്നാണ് ഇത്തരം വാര്‍ത്തകളും വിമര്‍ശനങ്ങളും വരുന്നതെന്നു വിശ്വസിക്കാന്‍ പ്രയാസമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അകത്ത് വിമര്‍ശിക്കാനും അഭിപ്രായം പറയാനും പരിപൂര്‍ണ സ്വാതന്ത്ര്യമുണ്ട്. ആ അവകാശങ്ങളെ പൂര്‍ണമായി ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് സിപിഐ. പാര്‍ട്ടിക്ക് അകത്തു പറയേണ്ടത് പുറത്തുപറയുന്ന രീതി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അച്ചടക്കമുള്ള ആരും ചെയ്യാന്‍ വഴിയില്ല. അങ്ങനെ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കരുതെന്നും ബിനോയ് വിശ്വം പറഞ്ഞു. സമ്മേളനങ്ങളില്‍ മത്സരങ്ങൾക്കു വിലക്കുണ്ടോ എന്ന ചോദ്യത്തിന് എല്ലാം പറഞ്ഞുകഴിഞ്ഞു എന്നായിരുന്നു മറുപടി. 

തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരായ സുപ്രീംകോടതി വിധി കേന്ദ്രസര്‍ക്കാരിന്റെ കരണക്കുറ്റിക്ക് ഏറ്റ അടിയാണെന്നും ബിനോയ് വിശ്വം പറഞ്ഞു. മോദിയുടെയും അമിത്ഷായുടെയും കവിളത്ത് ഈ പാട് കുറേനാള്‍ നിലനിന്നേക്കാം. പക്ഷെ ഇതുകൊണ്ടൊന്നും ബിജെപി സര്‍ക്കാര്‍ പാഠം പഠിക്കുമെന്നും നയങ്ങള്‍ തിരുത്തുമെന്നും  കരുതേണ്ടതില്ല. കാരണം ബിജെപി സര്‍ക്കാര്‍ ഫാഷിസ്റ്റ് സര്‍ക്കാരാണ്. ആര്‍എസ്എസ് എന്ന ഫാഷിസ്റ്റ് ശക്തി നയിക്കുന്ന, അവരുടെ നിലപാടുകള്‍ പിന്‍പറ്റുന്ന ഈ സര്‍ക്കാരിന് ജനാധിപത്യ മൂല്യങ്ങളെപ്പറ്റി അറിയില്ല. ഭരണഘടനാ പ്രമാണങ്ങളും ഫെഡറല്‍ തത്വങ്ങളും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സര്‍ക്കാരാണിത്.

അത്തരമൊരു സര്‍ക്കാരിന് ഈ ഒരൊറ്റ കോടതി വിധി കൊണ്ട് നയങ്ങള്‍ തിരുത്താനുള്ള ജനാധിപത്യ ബോധം കാണിക്കാന്‍ കഴിയുമെന്ന വ്യാമോഹം ആര്‍ക്കും വേണ്ട. തമിഴ്‌നാട് ഗവര്‍ണറും കേരള മുന്‍ ഗവര്‍ണറും കരുതിയിരുന്നത് മോദി സര്‍ക്കാര്‍ സമസ്താധികാരവും കൈവരിച്ച ലോകത്തെ ഏറ്റവും വലിയ ശക്തിയാണെന്നാണ്. അതെല്ലാം പൊള്ളയാണെന്നാണ് സുപ്രീംകോടതി വിധി വ്യക്തമാക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.

English Summary:

CPI Election Controversy: Binoy Viswam defends CPI's commitment to democratic freedom within the party, while sharply criticizing the BJP government's actions and its disregard for democratic principles. He highlighted the Supreme Court's verdict against the Tamil Nadu Governor as a significant blow to the Modi government's authority.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com