ADVERTISEMENT

ഭോപാൽ ∙ മധ്യപ്രദേശിലെ ദാമോയിലെ മിഷനറി ആശുപത്രിയിൽ വ്യാജ രേഖകൾ ഉപയോഗിച്ച് ഡോ. എൻ. ജോൺ കാം എന്ന പേരിൽ ആൾമാറാട്ടം നടത്തി ഹൃദ്രോഗികൾക്കു ശസ്ത്രക്രിയ നടത്തിയ ആൾ അറസ്റ്റിൽ. 2025 ജനുവരി ഒന്നു മുതൽ ഫെബ്രുവരി 12 വരെ ഇയാൾ നടത്തിയ 15 ശസ്ത്രക്രിയകളിലായി 7 പേരാണ് മരിച്ചത്. ചീഫ് മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള സർക്കാർ ഡോക്ടർമാരുടെ പാനൽ നടത്തിയ അന്വേഷണത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്തത്.

ദാമോയിലെ മിഷനറി ആശുപത്രിയിൽ കാം നടത്തിയ ശസ്ത്രക്രിയകളെ തുടർന്ന് ഏഴ് മരണങ്ങൾ സംഭവിച്ചുവെന്ന പ്രാദേശിക അഭിഭാഷകൻ ദീപക് തിവാരിയുടെ ആരോപണത്തെ തുടർന്ന് കലക്ടർ സുധീർ കൊച്ചാർ ഈ വിഷയത്തിൽ അന്വേഷണസംഘത്തെ രൂപീകരിക്കുകയായിരുന്നു. അന്വേഷണത്തിൽ ഇയാളുടെ രേഖകൾ വ്യാജമാണെന്നും ചില രോഗികളുടെ മരണം ഇയാൾ നടത്തിയ ശസ്ത്രക്രിയ മൂലമാണെന്നും കണ്ടെത്തി.

മധ്യപ്രദേശ് സർക്കാരിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഐഡബ്ല്യുയുഎസ് എന്ന ഏജൻസി വഴിയാണ് ഡോക്ടറുടെ നിയമനമെന്ന് ആശുപത്രിയുടെ മാനേജർ ഇൻ ചാർ‌ജ് പറഞ്ഞു. ഡോക്ടറുടെ യോഗ്യതയും രേഖകളും പരിശോധിക്കേണ്ട ഉത്തരവാദിത്തം ഏജൻസിക്കാണെന്നും അധികൃതർ പറയുന്നു. ആശുപത്രിയിൽ നിന്നും 5–7 ലക്ഷം രൂപ വരെ വിലമതിക്കുന്ന പോർട്ടബ്ൾ എക്കോ മെഷീൻ ഇയാൾ മോഷ്ടിച്ചതായും ആരോപണമുണ്ട്. ഇതിനെതിരെയും പരാതി നൽകിയിട്ടുണ്ട്.

ജോൺ കാം എന്ന ബ്രിട്ടിഷ് ഡോക്ടറുടെ അപരനായ ഇയാൾ ഡോ. കാം എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്. ഇയാളുടെ യഥാർഥ പേര് നരേന്ദ്ര വിക്രമാദിത്യ യാദവ് എന്നാണെന്നാണ് വിവരം. 2006ൽ, ഛത്തീസ്ഗഡിലെ മുൻ സ്പീക്കർ രാജേന്ദ്ര പ്രസാദിനെ മരണത്തിലേക്കു നയിച്ച ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് ഇയാളുടെ പേര് മുൻപു പുറത്തുവന്നത്. തെലങ്കാനയിലും വ്യാജ ഡോക്ടർക്കെതിരെ എഫ്‌ഐആർ നിലവിലുണ്ട്. ഇയാൾക്കെതിരെ യഥാർഥ ‍ഡോ. ജോൺ കാം മുൻപ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തു വന്നിരുന്നു.

English Summary:

Fake Doctor Arrested in Damoh, Bhopal: Seven deaths following heart surgeries performed by a fake doctor impersonating Dr. N. John Kam in Damoh, Madhya Pradesh, have led to his arrest.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com