ഗാസയിലെ ബന്ദികളുടെ മോചനം: പുതിയ ചർച്ച തുടങ്ങി; എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാമെന്ന് ട്രംപ്

Mail This Article
വാഷിങ്ടൻ∙ ഗാസയിൽ ഹമാസിന്റെ തടവിൽ കഴിയുന്ന കൂടുതൽ ബന്ദികളെ മോചിപ്പിക്കുന്നതിനായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പറഞ്ഞു. ‘‘വിജയം പ്രതീക്ഷിക്കുന്ന മറ്റൊരു കരാറിലാണ് ഞങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നത്, എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ പ്രതിജ്ഞാബദ്ധരാണ്,’’ നെതന്യാഹു മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘‘ബന്ദികളെ മോചിപ്പിക്കാൻ ഞങ്ങൾ ഏറെ ശ്രമിക്കുന്നുണ്ട്. മറ്റൊരു വെടിനിർത്തൽ കരാറിനായി പ്രവർത്തിക്കുകയാണ്, എന്ത് സംഭവിക്കുമെന്ന് നോക്കാം,’’ ട്രംപ് പറഞ്ഞു.
ഹമാസുമായുള്ള ഇസ്രയേലിന്റെ ആറ് ആഴ്ചത്തെ വെടിനിർത്തൽ തകർന്നതിനെ തുടർന്നാണ് നെതന്യാഹുവിന്റെ ഇപ്പോഴത്തെ യുഎസ് സന്ദർശനം. മാർച്ച് 18ന് ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം പുനരാരംഭിച്ചതോടെയാണ് വെടിനിർത്തൽ അവസാനിച്ചത്. അടുത്തിടെയുണ്ടായ വെടിനിർത്തൽ കരാർ പ്രകാരം ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന ഏകദേശം 1,800 പലസ്തീനികളെ മോചിപ്പിക്കുന്നതിനു പകരമായി 33 ഇസ്രയേലി ബന്ദികളെ (അവരിൽ എട്ട് പേർ മരിച്ചു) തിരികെ കൊണ്ടുവരാൻ സാധിച്ചിരുന്നു. ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണത്തിൽ തട്ടിക്കൊണ്ടുപോയ 251 ബന്ദികളിൽ 58 പേർ ഇപ്പോഴും ഗാസയിലെ തടങ്കലിൽ തന്നെയാണ്. ഇതിൽ 34 പേർ മരിച്ചതായി ഇസ്രയേൽ സൈന്യം പറയുന്നു.
ഇതിനിടെ യുഎസ് ഗാസ പിടിച്ചെടുക്കുകയും ഇവിടത്തെ 20 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിക്കുമെന്നും ട്രംപ് ആവർത്തിച്ചു. ഗാസ പ്രധാനപ്പെട്ട ഒരു റിയൽ എസ്റ്റേറ്റ് പ്രദേശമാണെന്നും തങ്ങൾ അതിന്റെ ഭാഗമാകുമെന്നാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞു. അതേസമയം, ലോകമെമ്പാടുമുള്ള രാജ്യങ്ങൾ, പ്രത്യേകിച്ച് അറബ് രാഷ്ട്രങ്ങൾ ട്രംപിന്റെ നിർദേശം ശക്തമായി നിരസിച്ചിരുന്നു.