‘ബാലറ്റ് പേപ്പറുകളിലേക്ക് രാജ്യം മടങ്ങണം; ഒരു ദിവസം ഈ രാജ്യത്തെ തന്നെ മോദി വിൽക്കും’

Mail This Article
അഹമ്മദാബാദ് ∙ രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (ഇവിഎം) ഉപേക്ഷിക്കണമെന്ന് അഹമ്മദാബാദ് എഐസിസി സമ്മേളനത്തിൽ കോൺഗ്രസ്. ബാലറ്റ് പേപ്പറിലേക്ക് രാജ്യം മടങ്ങണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു. വോട്ടർപട്ടികയിൽ അടക്കം ക്രമക്കേട് നടത്തി തെറ്റായ വഴികളിലൂടെയാണ് ബിജെപിയുടെ വിജയം. പ്രതിപക്ഷത്തെ പരാജയപ്പെടുത്താൻ ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷനുമായി ഒത്തുകളിച്ചെന്നും ഖർഗെ ആരോപിച്ചു.
വികസിത രാജ്യങ്ങൾ പോലും തിരഞ്ഞെടുപ്പിനു ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നത്. ഇവിടെ മാത്രം ഇവിഎം ഉപയോഗിക്കുന്നു. അട്ടിമറിയുണ്ടെന്ന് തെളിയിക്കാനാണ് അവർ വെല്ലുവിളിക്കുന്നത്. അതു തിരിച്ചറിയാൻ കഴിയാത്ത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മെഷീനുകൾ നിർമിക്കുന്നത്. പിന്നെ എങ്ങനെ തെളിയിക്കാനാകും. മഹാരാഷ്ട്രയിൽ അട്ടിമറി നടന്നുവെന്നത് വ്യക്തമാണ്. ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണം. കോൺഗ്രസ് തിരിച്ചു വരും. രാഹുൽ ഗാന്ധിയുടെ ഊർജം പാർട്ടിക്ക് ശക്തിയാകുമെന്നും ഖര്‍ഗെ പറഞ്ഞു.
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ മോദിയുടെ സുഹൃത്തുക്കൾക്ക് വിറ്റഴിക്കുകയാണ്. ഒരു ദിവസം ഈ രാജ്യത്തെയും മോദി വിൽക്കും. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. യുവാക്കൾ മറ്റു രാജ്യങ്ങളിലേക്ക് പോകുന്നു. അങ്ങനെയുള്ളവരെയാണ് വിലങ്ങ് അണിയിച്ച് തിരിച്ചയച്ചത്. പ്രധാനമന്ത്രി ഇതിനേക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ലെന്നും മല്ലികാർജുൻ ഖർഗെ ആരോപിച്ചു.