ADVERTISEMENT

തിരുവനന്തപുരം ∙ കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ ‘പിഎം ശ്രീ’ സംസ്ഥാനത്തു നടപ്പാക്കുന്നതു സംബന്ധിച്ച് തീരുമാനം മാറ്റിവച്ച് മന്ത്രിസഭായോഗം. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് യോഗത്തില്‍ ധാരണയായി. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസ്സാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് പിഎം ശ്രീ നടപ്പാക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ഉയര്‍ന്നത്. ഇക്കാര്യത്തില്‍ സിപിഐ മന്ത്രിമാര്‍ ശക്തമായ എതിര്‍പ്പു രേഖപ്പെടുത്തിയതോടെയാണ് കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം പദ്ധതിക്ക് അംഗീകാരം നല്‍കിയാല്‍ മതിയെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. 

നയപരമായ തീരുമാനം ആയതിനാല്‍ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന പൊതുഅഭിപ്രായമാണ് മന്ത്രിസഭയില്‍ ഉയര്‍ന്നത്. ആരോഗ്യമേലയില്‍ ഉള്‍പ്പെടെ കേന്ദ്രബ്രാന്‍ഡിങ്ങുമായി ബന്ധപ്പെട്ട് കേന്ദ്രവും കേരളവും തമ്മില്‍ പല പദ്ധതികളിലും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ മാത്രമായി എതിര്‍പ്പുകള്‍ മാറ്റിവച്ച് കേന്ദ്രപദ്ധതിയുടെ ഭാഗമാകുന്നതിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച വേണമെന്നാണ് മന്ത്രിമാര്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടത്. 

മൂന്നു വര്‍ഷമായി തുടരുന്ന എതിര്‍പ്പ് മാറ്റിവച്ച് പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രവുമായി ധാരണാപത്രം ഒപ്പിടുന്നതിന് ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പദ്ധതിയില്‍ ഒപ്പിടാത്തതിന്റെ പേരില്‍ കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികളുടെ വിഹിതം അനുവദിക്കാതെയുള്ള സാമ്പത്തിക ഉപരോധം കേന്ദ്രം തുടരുന്നതോടെ കേരളം വഴങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സിപിഐ ശക്തമായ എതിര്‍പ്പാണ് രേഖപ്പെടുത്തിയത്. പദ്ധതിയില്‍ ചേര്‍ന്നാല്‍ പുതിയ കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരും എന്നതായിരുന്നു കേരളം അടക്കം പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എതിര്‍പ്പിനു മുഖ്യ കാരണം. സ്‌കൂളിനു മുന്നില്‍ 'പിഎം ശ്രീ സ്‌കൂള്‍' എന്ന ബോര്‍ഡ് വയ്ക്കുന്നതിനെയും സംസ്ഥാനം എതിര്‍ത്തിരുന്നു. 

പിഎം ശ്രീയില്‍ ഭാഗമാകാത്തതിന്റെ പേരില്‍  കേന്ദ്രം സാമ്പത്തിക ഉപരോധം എര്‍പ്പെടുത്തിയതോടെ സമഗ്ര ശിക്ഷ കേരളം (എസ്എസ്‌കെ) വഴി നടപ്പാക്കുന്ന മിക്ക കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികളും പ്രതിസന്ധിയിലായിരിക്കുകയാണ്. കേന്ദ്രത്തില്‍ നിന്ന് 1186.84 കോടി രൂപ ലഭിക്കാനുണ്ടെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ഇതില്‍ 280.58 കോടി രൂപ 2023-24 ലെയും 513.54 കോടി കഴിഞ്ഞ അധ്യയന വര്‍ഷത്തെയും കുടിശികയാണ്. പുതിയ അധ്യയന വര്‍ഷത്തെ ആദ്യ ഗഡുവും ലഭിക്കാനുണ്ട്.

English Summary:

PM Sri Project: Kerala cabinet defers PM Shri scheme implementation after CPI opposition, Ministers said further discussion needed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com