ADVERTISEMENT

നാവികസേനയ്ക്കായി 26 റഫാൽ എം യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യയും ഫ്രാൻസുമായി 63,000 കോടിയുടെ കരാർ ഉടൻ ഒപ്പിടാൻ പോകുന്നു എന്നതായിരുന്നു ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. 9 ദിവസത്തെ ഒളിച്ചുകളിക്കു ശേഷം പൊലീസിന്റെ പിടിയിലായ രാസലഹരി കേസ് പ്രതി ആൽവിന്റെ ജീവിത കഥ, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്‌ക്കെതിരായ എസ്എഫ്ഐഒ കുറ്റപത്രത്തിലെ വിവരങ്ങൾ അന്വേഷിക്കാൻ ഇ.ഡിയും രംഗത്തേക്ക്, കണ്ണൂർ കണ്ണപുരത്ത് ബിജെപി പുനഃസ്‌ഥാപിച്ച കൊടിമരം വീണ്ടും പൊലീസ് നീക്കം ചെയ്തു, ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ വാഹകകപ്പലുകളിലൊന്നായ എംഎസ്‌സി തുർക്കിയെ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തി എന്നീ വാർത്തകളും പോയ മണിക്കൂറുകളിൽ ചർച്ചയായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽ കൂടി.

നാവികസേനയ്ക്കായി 26 റഫാൽ എം യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ. ഫ്രാന്‍സുമായി 63,000 കോടിയുടെ കരാർ ഉടൻ ഒപ്പിടുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രിസഭാ സമിതിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. നാവികസേനയുടെ ഐഎന്‍എസ് വിക്രാന്തിലായിരിക്കും 26 റഫാൽ വിമാനങ്ങൾ വിന്യസിക്കുക.

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ വാഹകകപ്പലുകളിലൊന്നായ എംഎസ്സി തുര്‍ക്കിയെ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തി. വാട്ടര്‍ സല്യൂട്ട് നല്‍കി കപ്പലിനെ സ്വീകരിച്ചു. ദക്ഷിണേഷ്യയിലെ ഒരു തുറമുഖത്ത് ഈ ഭീമന്‍ കപ്പല്‍ ആദ്യമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

ബിജെപി കണ്ണപുരത്ത് പുനഃസ്‌ഥാപിച്ച കൊടിമരം വീണ്ടും പൊലീസ് നീക്കം ചെയ്തു. ഇന്നു രാവിലെയാണു കണ്ണപുരം പൊലീസിന്റെ നേതൃത്വത്തിൽ കണ്ണപുരം ചൈനാക്ലേ റോഡിന് സമീപത്തെ ബിജെപിയുടെയും സിപിഎമ്മിന്റെയും കൊടിമരങ്ങളും പ്രചാരണ ബോർഡുകളും മുഴുവൻ നീക്കം ചെയ്തത്.‌

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്‌ക്കെതിരായ എസ്എഫ്ഐഒ കുറ്റപത്രത്തിലെ വിവരങ്ങൾ അന്വേഷിക്കാൻ ഇ.ഡിയും. കരിമണൽ കമ്പനിയായ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് ചെയ്യാത്ത സേവനത്തിന് വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിന് 2.70 കോടി രൂപയോളം നൽകിയെന്നാണ് എസ്എഫ്ഐഒ കുറ്റപത്രം.

പൊലീസിനെ വെട്ടിച്ച് 9 ദിവസം വിവിധ സംസ്ഥാനങ്ങളിലായി ചുറ്റിയ രാസലഹരി കേസ് പ്രതി ആൽവിൻ നയിച്ചിരുന്നത് ആഡംബര ജീവിതം. ലഹരി വിറ്റാണ് ആൽവിൻ പണം കണ്ടെത്തിയത്. 17,000 രൂപയുടെ ഷൂസ് ആണു ധരിച്ചിരുന്നത്. 14 ലക്ഷം രൂപ വിലവരുന്ന കാറും ബൈക്കും സ്വന്തം പേരിലുണ്ടായിരുന്നു.

English Summary:

Today's Recap: Major Headlines of 09-04-25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com