‘ഡിക്‌ഷണറി’പ്പെട്ടിയിൽ കഞ്ചാവ്; സിനിമാ സ്റ്റണ്ട് മാൻ പിടിയിൽ, സെറ്റിൽ വിതരണം ചെയ്യാനെന്ന് സംശയം – വിഡിയോ

Mail This Article
തിരുവനന്തപുരം ∙ സിനിമ ഷൂട്ടിങ് സംഘം താമസിക്കുന്ന ഹോട്ടൽമുറിയിൽനിന്നു കഞ്ചാവ് പിടികൂടി. ചിത്രീകരണം നടക്കുന്ന ‘ബേബി ഗേൾ’ എന്ന ചിത്രത്തിലെ സ്റ്റണ്ട്മാനും തമിഴ്നാട് സ്വദേശിയുമായ മഹേശ്വറിന്റെ മുറിയിൽനിന്നാണ് എക്സൈസ് സംഘം 30 ഗ്രാം കഞ്ചാവു പിടിച്ചത്. ഡിക്‌ഷണറിയുടെ രൂപത്തിലുള്ള പെട്ടിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒറ്റനോട്ടത്തിൽ ഇംഗ്ലിഷ് ഡിക്‌ഷണറി എന്നു തോന്നുന്ന പെട്ടിക്കുള്ളിലെ അറയിലായിരുന്നു കഞ്ചാവ്.
മഹേശ്വറെ ചോദ്യം ചെയ്തപ്പോൾ സിനിമ സെറ്റുകളിലേക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘത്തിലെ പ്രധാനികളെപ്പറ്റി ഇയാളിൽനിന്നു വിവരം ലഭിച്ചെന്നും ചില സിനിമാപ്രവർത്തകർ നിരീക്ഷണത്തിലാണെന്നും എക്സൈസ് സംഘം പറഞ്ഞു. ഇയാളുടെ പക്കൽനിന്ന് കഞ്ചാവ് ചില്ലറ വിൽപന നടത്താൻ ഉപയോഗിക്കുന്ന പോളിത്തീൻ കവറുകളും പിടിച്ചെടുത്തിട്ടുണ്ട്. സെറ്റിലെ മറ്റുള്ളവർക്ക് ഇയാൾ ലഹരിവസ്തുക്കൾ വിറ്റിരുന്നോ എന്ന് സംശയമുണ്ടെന്നും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
സിനിമാ സെറ്റുകളിൽ ലഹരി ഉപയോഗം കൂടുന്നെന്ന പരാതിയെത്തുടർന്ന് എക്സൈസ് കമ്മിഷണറുടെ നിർദേശമനുസരിച്ചാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, തിരുവനന്തപുരം എക്‌സൈസ് ഐബി സംഘം, തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്‌ക്വാഡ് എന്നിവർ ചേർന്നു പരിശോധന നടത്തിയത്.
സ്റ്റേറ്റ് സ്‌ക്വാഡിലെ അംഗങ്ങളായ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ കെ.വി.വിനോദ്, ടി.ആർ.മുകേഷ് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ ) ആർ.പ്രകാശ്, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) എം.വിശാഖ്, സിവിൽ എക്സൈസ് ഓഫിസർ വിജേഷ്, സിവിൽ എക്സൈസ് ഡ്രൈവർമാരായ വിനോജ് ഖാൻ സേട്ട്, അരുൺ, തിരുവനന്തപുരം എക്സൈസ് സ്പെഷൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.പി.ഷാജഹാൻ തുടങ്ങിയവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.