ADVERTISEMENT

അണ്ണാഡിഎംകെയെ എൻഡിഎയിൽ തിരിച്ചെത്തിച്ചാണ് അണ്ണാമലൈയുടെ പിൻഗാമിയുടെ തുടക്കം. ബിജെപി സംസ്ഥാന അധ്യക്ഷനായി നൈനാർ നാഗേന്ദ്രൻ എത്തിയതിനു തൊട്ടുപിന്നാലെയാണ് അണ്ണാഡിഎംകെയുമായി ബിജെപി സഖ്യം പ്രഖ്യാപിച്ചത്. അണ്ണാ ഡിഎംകെ മുൻ നേതാവായ നൈനാറിനെ ഒരു ദൗത്യമല തന്നെയാണ് ബിജെപി ഏൽപ്പിച്ചിരിക്കുന്നത്. തമിഴ്നാട് നിയമസഭയിൽ ബിജെപിയുടെ നിയമസഭാ കക്ഷിനേതാവാണ് നൈനാർ നാഗേന്ദ്രൻ. അണ്ണാഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് ഒടുവിൽ പ്രിയ നേതാവ് ജയലളിതയുടെ വിയോഗത്തിന് പിന്നാലെ പാർട്ടി വിട്ട അദ്ദേഹം, 2017ലാണ് ബിജെപിയിലേക്ക് എത്തുന്നത്. 2020 മുതൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി തുടരുന്നതിനിടെയാണ് നിർണായ നീക്കത്തിലൂടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആരാണ് നൈനാർ നാഗേന്ദ്രൻ?

∙ രണ്ടു വട്ടം മന്ത്രി, തോൽവിയിൽ തളരാത്ത പോരാളി

2001ൽ ജയലളിത മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായതാണ് നൈനാറിന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന വഴിത്തിരിവ്. തിരുനൽവേലിയിൽനിന്ന് ജയിച്ച നൈനാർ, തമിഴ്നാട് രാഷ്ട്രീയത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഗതാഗത മന്ത്രിയായി ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ പുനസംഘടനയിലൂടെ വൈദ്യുതി – വ്യവസായ വകുപ്പുകൾ നൈനാറിന് ‘അമ്മ’ നൽകി. ഇടക്കാലത്ത് ജയലളിത മാറിനിന്ന സമയത്ത് ഒപിഎസ് മന്ത്രിസഭയിലും നൈനാർ അംഗമായി തുടർന്നു. 2006ൽ മത്സരിച്ചെങ്കിലും നിസാര വോട്ടുകൾക്ക് അടിപതറി. തുടർന്ന് 2011ൽ വീണ്ടും തിരുനെൽവേലിയിൽനിന്നു വിജയം. പക്ഷേ അത്തവണ മന്ത്രിസഭയിലെത്തിയില്ല. 2016ൽ വീണ്ടും പരാജയത്തിന്റെ രുചിയറിഞ്ഞു.

നൈനാർ നാഗേന്ദ്രൻ (Photo Special Arrangement)
നൈനാർ നാഗേന്ദ്രൻ (Photo Special Arrangement)

അത്തവണയും ചെറിയ വോട്ടുകൾക്കാണ് നൈനാർ തോറ്റത്. ജയലളിതയുടെ നിര്യാണത്തിനു പിന്നാലെ ‌2017 ഓഗസ്റ്റിൽ അദ്ദേഹം അണ്ണാഡിഎംകെ വിട്ടു. വൈകാതെ ബിജെപിയിൽ ചേർന്നു. പിന്നീട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായും നിയമിതനായി. പാർട്ടി വിട്ട് ബിജെപിയിൽ എത്തിയതിന് പിന്നാലെ 2019ൽ തിരുനെൽവേലി ലോക്സഭാ മണ്ഡലത്തിൽനിന്നു നൈനാർ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2021ൽ ബിജെപി സ്ഥാനാർഥിയായി സംസ്ഥാന നിയസഭയിലേക്ക് നടന്ന മത്സരത്തിൽ വിജയം. തമിഴ്നാട് നിയമസഭയിലെ ബിജെപിയുടെ പാർലമെന്ററി പാർട്ടി നേതാവാണ് അദ്ദേഹം. 2024 ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ തിരുനെൽവേലി മണ്ഡലത്തിൽ മത്സരിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർഥിയോട് പരാജയപ്പെട്ടു.

∙ ‘വൈരമുത്തുവിന്റെ നാക്കറുക്കൂ’: മൂർ‌ച്ചയേറിയ നാക്ക്

ആണ്ടാളിനെക്കുറിച്ചുള്ള വിവാദ പരാമർശത്തിന്റെ പേരിൽ 2018 ജനുവരിയിൽ പ്രശസ്ത തമിഴ് ഗാനരചയിതാവും എഴുത്തുകാരനുമായ വൈരമുത്തുവിനെതിരെ നൈനാർ നാഗേന്ദ്രൻ വധഭീഷണി മുഴക്കി. എഴുത്തുകാരൻ വൈരമുത്തുവിനെ ആരെങ്കിലും കൊന്ന് നാക്ക് മുറിച്ചാൽ 10 കോടി രൂപ പാരിതോഷികം നൽകാൻ ബിജെപി നേതാക്കൾ തയാറാണെന്നായിരുന്നു നൈനാറിന്റെ പ്രഖ്യാപനം. ഹിന്ദുമതത്തെക്കുറിച്ച് മോശമായി സംസാരിക്കുന്നവരെ കൊല്ലാൻ മടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇതു തമിഴ്‌നാട്ടിൽ വലിയ വിവാദമായി. ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കിയതിനും വിദ്വേഷ പ്രസംഗത്തിനും ഹിന്ദു മുന്നണി സംസ്ഥാന വൈസ് പ്രസിഡന്റ് വി.സി. ജയബാലനോടൊപ്പം നൈനാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

നൈനാർ നാഗേന്ദ്രൻ. ചിത്രം: X
നൈനാർ നാഗേന്ദ്രൻ. ചിത്രം: X

∙ പിടിച്ചത് സ്വർണവും ഭൂമിയും, കൊച്ചിയിലും ബന്ധം

2001–06 കാലഘട്ടത്തിൽ മന്ത്രിയായിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കുറ്റത്തിന് നൈനാർ നാഗേന്ദ്രന്റെ സ്ഥാപനങ്ങളിൽ തമിഴ്നാട് വിജിലൻസ് റെയ്ഡ് നടത്തി. ചെന്നൈ, കൊച്ചി, തിരുനെൽവേലി എന്നിവിടങ്ങളിലായി 12 സ്ഥലങ്ങളിലായിരുന്നു വിജലൻസ് റെയ്ഡ്. സ്വർണാഭരണങ്ങളും ഭൂമിയും ഉൾപ്പെടെയുള്ള സ്വത്തുക്കൾ നൈനനാർ അനധികൃതമായി സമ്പാദിച്ചെന്ന് അന്വേഷണത്തിൽ വിജിലൻസ് കണ്ടെത്തി. അഴിമതി നിരോധന നിയമപ്രകാരം 3.9 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ നാഗേന്ദ്രനും ഭാര്യയ്ക്കും മറ്റു നാല് ബന്ധുക്കള്‍ക്കുമെതിരെ 2010 ഡിസംബറിൽ വിജിലൻസ് ഡയറക്ടറേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

∙ താംബരം കുഴൽപ്പണകേസിൽ കുടുങ്ങിയത് മാനേജർ

2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് തമിഴ്നാട് ബിജെപിയെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു താംബരം കുഴൽപ്പണക്കേസ്. നെല്ലൈ എക്സ്പ്രസിൽ യാത്ര ചെയ്ത മൂന്നു പേരിൽനിന്ന് 4 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തിൽ നൈനാറിന് പങ്കുണ്ടെന്നായിരുന്നു ഡിഎംകെയുടെ ആരോപണം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിങ് സ്ക്വാഡും താംബരം പൊലീസും നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. അറസ്റ്റിലായവരിൽ ഒരാൾ നൈനാർ നാഗേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ പുരസൈവാക്കത്തെ ഹോട്ടൽ ബ്ലൂ ഡയമണ്ടിന്റെ മാനേജരായിരുന്നു. ആദ്യം താംബരം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിസിഐഡിക്ക് കൈമാറി. പണം ഒരു ജ്വല്ലറിയിൽ നിന്നാണ് എത്തിച്ചെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ നൈനാറിനെ സിബിസിഐ‍ഡി കഴിഞ്ഞ ജൂലൈയിൽ ചോദ്യം ചെയ്തിരുന്നു.

English Summary:

Life of Nainar Nagendran: Nainar Nagendran's ascension to the BJP state presidency signifies the AIADMK's return to the NDA. This controversial figure's career spans ministerial roles, accusations of corruption, and high-profile conflicts, making him a key figure in Tamil Nadu's political landscape.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com