2008 നവംബർ 16ന് റാണ കൊച്ചിയിൽ, നിഗൂഢതകൾ നീക്കാൻ എൻഐഎ; ചോദ്യം ചെയ്യാൻ കൂടുതൽ അന്വേഷണ ഏജൻസികൾ

Mail This Article
ന്യൂഡൽഹി∙ 26/11 മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ റാണയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചോദ്യം ചെയ്യുന്നത് തുടരുന്നു. ഭീകരാക്രമണത്തിനു മുൻപ് റാണ നടത്തിയ കേരള സന്ദർശനത്തെക്കുറിച്ചും അന്വേഷണ സംഘം കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുന്നതായാണ് സൂചന. കൊച്ചി സന്ദർശനത്തിന്റെ ദുരൂഹത ഇതിലൂടെ മറനീക്കി പുറത്തു കൊണ്ടുവരാനാകുമെന്നാണ് കരുതുന്നത്.
2008 നവംബർ 16ന് റാണ കൊച്ചിയിൽ ഉണ്ടായിരുന്നതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ആഡംബര ഹോട്ടലിൽ താമസിച്ച റാണ, നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ സന്ദർശനം നടത്തിയതാണ് വിവരം. കുടുംബത്തെക്കുറിച്ചും സുഹൃത്തുകളെക്കുറിച്ചും ഉദ്യോഗസ്ഥർ ചോദിച്ചെങ്കിലും വ്യക്തമായ മറുപടി നൽകാൻ റാണ തയാറായില്ല. ചോദ്യം ചെയ്യലിനോട് റാണ പൂർണമായും സഹകരിക്കുന്നില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
12 അംഗ എൻഐഎ സംഘമാണ് തഹാവൂർ റാണയെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യൽ അന്വേഷണ ഉദ്യോഗസ്ഥർ ക്യാമറയിൽ റെക്കോർഡ് ചെയ്യുന്നുണ്ട്. എൻഐഎയ്ക്ക് പുറമേ മറ്റു കേന്ദ്ര അന്വേഷണ ഏജൻസികളും റാണയെ ചോദ്യം ചെയ്യാനായി അനുമതി തേടിയിട്ടുണ്ടെന്നാണ് വിവരം
റാണ കൊച്ചിയിലെത്തിയതിന്റെ തെളിവുകൾ ഇമിഗ്രേഷൻ വകുപ്പിലുണ്ടെന്ന് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ വ്യാഴാഴ്ച പറഞ്ഞിരുന്നു. തീവ്രവാദത്തിനുള്ള സാമ്പത്തിക ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുന്ന എൻഐഎയുടെ പ്രത്യേക സെല്ലിന്റെ തലവനായിരുന്നു ആ സമയത്ത് ബെഹ്റ. ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളായ ഡേവിഡ് കോൾമാൻ ഹെഡ്‍ലിയെ യുഎസിലെത്തി ചോദ്യം ചെയ്ത സംഘത്തിൽ ബെഹ്റയും ഉൾപ്പെട്ടിരുന്നു.