‘മുന്‍ ഗവര്‍ണറുടെ വഴിയേ നടക്കാൻ അർലേക്കർ ശ്രമിക്കുന്നു; ഖേദകരം’: ബിനോയ് വിശ്വം

Mail This Article
തിരുവനന്തപുരം∙ നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ രംഗത്തെത്തിയ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ വിമര്‍ശിച്ച് സിപിഐ. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നടന്ന വഴിയേ നടക്കാന്‍ ശ്രമിക്കുന്നതു ഖേദകരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
ഭരണഘടനയുടെ പാര്‍ട്ട് 6ലെ 153 മുതല്‍ 167 വരെയുള്ള അനുഛേദങ്ങള്‍ വായിച്ചാല്‍ ഗവര്‍ണര്‍മാരുടെ അധികാരവും പരിധിയും അര്ലേക്കറെപ്പോലുള്ള പരിണിതപ്രജ്ഞരായ നേതാക്കള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. അദ്ദേഹം വിമര്‍ശിക്കുന്ന സുപ്രീം കോടതി വിധി ഭരണഘടനാ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ഉണ്ടായിട്ടുള്ളത്. ബിജെപി നേതാവിന്റെ കണ്ണട മാറ്റിവച്ച് ഗവര്‍ണറുടെ കണ്ണടയിലൂടെ അദ്ദേഹം കാര്യങ്ങളെ കാണുമെന്നാണു പ്രതീക്ഷിക്കുന്നത്. ആരോഗ്യകരമായ കേന്ദ്ര- സംസ്ഥാന ബന്ധങ്ങള്‍ക്ക് കരുത്ത് പകരാനാണ് ഗവര്‍ണര്‍ ശ്രമിക്കേണ്ടത്. അല്ലാതെ സംസ്ഥാന നിയമസഭയുടെയും സുപ്രീം കോടതിയുടെയും മേല്‍ അധികാരമുള്ള ഒരു പദവിയാണ് ഗവര്‍ണറുടേത് എന്ന് ചിന്തിക്കുന്നതാണ് പ്രശ്നം. സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് അതു മനസ്സിലാക്കാനുള്ള ഭരണഘടനാ ബോധം ഉണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
എന്നാൽ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും ബില്ലുകള്‍ തീര്‍പ്പാക്കുന്നതില്‍ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി അതിരുകടന്ന ഇടപെടലാണെന്നു ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വ്യക്തമാക്കിയിരുന്നു.
ഭരണഘടനാ ഭേദഗതി കോടതിയാണ് ചെയ്യുന്നതെങ്കില്‍, നിയമസഭയും പാര്‍ലമെന്റും പിന്നെ എന്തിനാണ്? ഭരണഘടന ഭേദഗതികള്‍ കൊണ്ടുവരാനുള്ള അവകാശം പാര്‍ലമെന്റിനാണ്. ഭേദഗതിക്ക് മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കണം. അവിടെ ഇരിക്കുന്ന രണ്ട് ജഡ്ജിമാരാണോ ഭരണഘടനാ ഭേദഗതി തീരുമാനിക്കുന്നതെന്നും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ചോദിച്ചിരുന്നു.