നാഷനൽ ഹെറാൾഡ് കേസ്; സ്വത്തുക്കൾ കണ്ടുകെട്ടലിൽ തുടർനടപടിയുമായി ഇ.ഡി

Mail This Article
ന്യൂഡൽഹി ∙ നാഷനൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതിൽ തുടർനടപടിയുമായി ഇ.ഡി. സോണിയയുടെയും രാഹുൽ ഗാന്ധിയുടെയും ഉടമസ്ഥതയിലുള്ള യങ് ഇന്ത്യൻ ലിമിറ്റഡ് ഏറ്റെടുത്ത അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ ആസ്തികൾ സ്ഥിതി ചെയ്യുന്ന ഡൽഹി, മുംബൈ, ലഖ്‌നൗ എന്നിവിടങ്ങളിലെ പ്രോപ്പർട്ടി റജിസ്ട്രാർമാർക്ക് ഏപ്രിൽ 11നാണ് ഇ.ഡി നോട്ടിസ് അയച്ചിരിക്കുന്നത്.
നാഷനൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎൽ യങ് ഇന്ത്യൻ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേടുകളും ഫണ്ട് ദുരുപയോഗവും നടന്നതായാണ് കേസ്. 2023 നവംബറിൽ, ഡൽഹി മുംബൈ, ലഖ്‌നൗ എന്നിവിടങ്ങളിലെ 661 കോടി രൂപ വിലമതിക്കുന്ന സ്ഥാവര വസ്തുക്കളും 90.2 കോടി രൂപ വിലമതിക്കുന്ന എജെഎൽ ഓഹരികളും ഇ.ഡി താൽക്കാലികമായി കണ്ടുകെട്ടിയിരുന്നു. മുംബൈയിലെ ഹെറാൾഡ് ഹൗസിലെ മൂന്ന് നിലകളിൽ നിലവില്‍ സ്ഥിതി ചെയ്യുന്ന ജിൻഡാൽ സൗത്ത് വെസ്റ്റ് പ്രോജക്ട്സിന് പ്രത്യേക നോട്ടിസ് നൽകിയിട്ടുണ്ട്. ഭാവിയിലെ എല്ലാ വാടകയും ഇ.ഡിയിൽ നേരിട്ട് നിക്ഷേപിക്കാനാണ് നിർദേശം.
2014 ൽ ഡൽഹി കോടതിയിൽ സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജിയിൽ നിന്നാണ് 2021 ൽ കേസിൽ ഇ.ഡി അന്വേഷണം ആരംഭിച്ചത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കൾ എന്നിവർ ചേർന്ന് യങ് ഇന്ത്യൻ വഴി 50 ലക്ഷം രൂപയ്ക്ക് അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ വഞ്ചനാപരമായി ഏറ്റെടുത്തതായാണ് പരാതിയിലെ ആരോപണം.