ADVERTISEMENT

ന്യൂഡൽഹി∙ സാന്ദ്ര വായ്പയെടുത്ത് നഴ്സിങ് പഠനം തുടങ്ങിയത് വിദേശജോലി ലക്ഷ്യമിട്ടാണ്. കഷ്ടപ്പാടും കടവുമായി ദുരിതത്തിലായിരുന്ന കുടുംബത്തെ കരകയറ്റുകയായിരുന്നു സ്വപ്നം. വീടും 10 സെന്റ് സ്ഥലവും പണയംവച്ച് കിട്ടിയ 5 ലക്ഷം രൂപ റിക്രൂട്മെന്റ് ഏജൻസി തട്ടിയെടുത്തു. കാലങ്ങളായി ഡൽഹിയിൽ നടക്കുന്ന തട്ടിപ്പിന്റെ പുതിയ ഇരകളിലൊരാളാണ് സാന്ദ്ര.

‘കോഴ്സ് പൂർത്തിയാക്കി, പ്രവൃത്തിപരിചയത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ജോലിക്ക് കയറി. ശമ്പളം തുച്ഛമായിരുന്നു. ഡൽഹിയിലെത്തിയപ്പോൾ സ്വകാര്യ ആശുപത്രിയിൽ ജോലി ലഭിച്ചു. നോർക്ക ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളിലൂടെ സ്വകാര്യ ഏജൻസികളിലൂടെയും വിദേശജോലി നേടാനായിരുന്നു പിന്നെ ശ്രമം’ – സാന്ദ്ര പറഞ്ഞു.

ഹരിയാനക്കാരനായ സഹപ്രവർത്തകനാണ് ന്യൂസീലൻഡിലേക്ക് സ്വകാര്യ ഏജൻസി റിക്രൂട്മെന്റ് നടത്തുന്നതായി സാന്ദ്രയോടു പറഞ്ഞത്. ‘ഏജൻസിക്ക് ആദ്യം 35,000 രൂപ ഡിമാൻഡ് ഡ്രാഫ്റ്റായി നൽകി. 5 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ നൽകാൻ ഏജന്റ് ആവശ്യപ്പെട്ടു. ഉടനെ വീസയും ടിക്കറ്റും ലഭിക്കുമെന്നായിരുന്നു ഏജന്റ് ഉറപ്പു നൽകിയത്’

ഒരു മാസത്തോളം ഫോണിലൂടെ ഏജന്റിനോടു സംസാരിച്ചു. പിന്നെ, ഫോൺ എടുക്കാതെയായി. സാന്ദ്രയും സുഹൃത്തുക്കളും കൂടി ഏജന്റിനെ തേടിയിറങ്ങി. ആളെ കണ്ടെത്തി. വീസ ലഭിക്കില്ലെന്നും പണം പിന്നീട് തിരികെത്തരാമെന്നും പറഞ്ഞു. പൊലീസിൽ പരാതിപ്പെട്ടാൽ പണത്തിനായി കേസ് നടത്തേണ്ടിവരുമെന്ന ഭീഷണിയുമുണ്ടായി.

‘ആകെയുണ്ടായിരുന്ന സ്വത്താണ് 5 ലക്ഷം. അതുമായിട്ടാണ് ഏജന്റ് കടന്നുകളഞ്ഞത്. പണം തിരികെക്കിട്ടാൻ ഞാൻ 4 മാസമായി കാത്തിരിക്കുന്നു’ – നിസ്സഹായത നിറഞ്ഞ ശബ്ദം. സാന്ദ്രയുടേത് ഒറ്റപ്പെട്ട സംഭവമല്ല. പണം നഷ്ടപ്പെട്ട ഒട്ടേറെപ്പേർ ഡൽഹിയിലുണ്ടെന്നാണ് ഇവർ പറയുന്നത്. വിദേശ റിക്രൂട്മെന്റുകൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാർ ഏജൻസികളെയും വിദേശകാര്യ മന്ത്രാലയ അംഗീകാരമുള്ള സ്വകാര്യ ഏജൻസികളെയും മാത്രമേ ആശ്രയിക്കാവൂ എന്ന് സർക്കാർ മുന്നറിയിപ്പുള്ളതാണ്. എങ്കിലും, തട്ടിപ്പിന്റെ കഥകൾ തുടരുകയാണ്.

∙ സമൂഹ മാധ്യമങ്ങളിലെ ‘സ്പോൺസേഡ് പരസ്യങ്ങൾ’

ഫെയ്സ്ബുക്കിൽ കണ്ട പരസ്യമാണ് ഫരീദാബാദിൽ ജോലി ചെയ്തിരുന്ന ജിൻസിയെ വെട്ടിലാക്കിയത്. സൗദിയിലേക്ക് നഴ്സിങ് റിക്രൂട്മെന്റ് – നഴ്സിങ് യോഗ്യതാ പരീക്ഷയായ ‘പ്രൊമെട്രിക്’ പോലും അവിടെയെത്തി 3 വർഷത്തിനുള്ളിൽ എഴുതിയാൽ മതിയത്രേ. പരസ്യം വിശ്വസിച്ച ജിൻസി ജോലി രാജിവച്ചു. പ്രോവിഡന്റ് ഫണ്ടിലൂടെ ഉൾപ്പെടെ സ്വരൂപിച്ച പണം ഏജൻസിക്കു നൽകി. ഹോം നഴ്സായി ജോലി ചെയ്യാനുള്ള വീസയാണെന്ന് സൗദിയിൽ ചെന്ന ശേഷമാണ് ജിൻസി മനസ്സിലാക്കുന്നത്. ജോലിക്കെത്തിയ വീട്ടിൽ അടുക്കളജോലി മുതൽ കന്നുകാലി പരിപാലനം വരെ ചെയ്യണം. കബളിച്ചിപ്പത് ചോദ്യം ചെയ്തപ്പോൾ സ്വന്തമായി ടിക്കറ്റെടുത്ത് നാട്ടിൽ പൊയ്ക്കൊള്ളാനാണ് സ്പോൺസർ പറഞ്ഞത്.

∙ ‘സബ് ഏജൻസികൾ’

ഏജൻസികൾക്ക് ഈടാക്കാവുന്ന തുകയ്ക്ക് പരിധി നിർദേശിച്ചിട്ടുണ്ട്. അതിനാൽ, പല ഏജൻസികളും സബ് ഏജൻസികൾ വഴിയാണ് വൻതുക വാങ്ങുന്നതെന്ന് തട്ടിപ്പിനിരയായ നഴ്സുമാർ പറഞ്ഞു. നഴ്സിങ് മേഖലയിലുള്ളവർ ഏജന്റുമാരുടെ കണ്ണികളായി പ്രവർത്തിക്കുന്നതായും ആരോപണമുണ്ട്.

പണം ഏജന്റിനു നേരിട്ടും രംഗത്തുവരാത്തവരുടെ അക്കൗണ്ട് വഴിയും നൽകുന്നതിനാൽ ചതിക്കപ്പെട്ടാലും പരാതിപ്പെടാൻ പ്രയാസമാണെന്നും പലരും പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ പാർലമെന്റിൽ നൽകിയ കണക്കനുസരിച്ച്, 2024ൽ മാത്രം 3,111 അനധികൃത ഏജന്റുമാർ പിടിയിലായിട്ടുണ്ട്.

∙ പരമാവധി 35,400 രൂപ

വിദേശ ജോലിക്കു ശ്രമിക്കുന്നവർ വിദേശകാര്യ മന്ത്രാലയത്തിന് കീഴിലെ പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രന്റ്സിൽ (പിജിഇ) റജിസ്റ്റർ ചെയ്ത് ലൈസൻസ് സജീവമായുള്ള ഏജൻസികളെ മാത്രം ആശ്രയിക്കുക. ഏജൻസികളുടെ റജിസ്ട്രേഷൻ നമ്പർ, പേര് വിവരങ്ങൾ എന്നിവ പിജിഇയുടെ ഔദ്യോഗിക സൈറ്റിൽ ( www.emigrate.gov.in) പരിശോധിച്ച് ഉറപ്പാക്കണം. റിക്രൂട്മെന്റ് ചെലവുകൾക്ക് ഉദ്യോഗാർഥികളിൽനിന്ന് സർക്കാർ,സ്വകാര്യ ഏജൻസികൾക്ക് പരമാവധി ഈടാക്കാവുന്നത് 35,400 രൂപയാണ്. കൂടുതൽ ആവശ്യപ്പെട്ടാൽ ‘പ്രൊട്ടക്ടർ ജനറൽ ഓഫ് എമിഗ്രന്റ്സ്, വിദേശകാര്യ മന്ത്രാലയം,1021, അക്ബർ ഭവൻ, ചാണക്യപുരി, ന്യൂഡൽഹി – 110021’ എന്ന വിലാസത്തിൽ പരാതിപ്പെടാം. പിഒഇ ഹെൽപ്‌ലൈൻ: 9042149222.

English Summary:

Nursing Job Scam: Oversea's nursing job scam reported massively in Delhi and near places. Candidates from Kerala and other states cheated.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com