അഖ്നൂരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ; ഒരു സൈനികന് വീരമൃത്യു, കിഷ്ത്വാറിൽ 3 ഭീകരരെ വധിച്ചു

Mail This Article
ശ്രീനഗർ∙ ജമ്മു കശ്മീരിലെ അഖ്നൂരിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ആക്രമണത്തിൽ ഒരു സൈനികന് വീരമൃത്യ. ഭീകരർക്ക് നുഴഞ്ഞുകയറാൻ വേണ്ടി പാക് സൈന്യം വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. നിയന്ത്രണ രേഖ മറികടന്ന് നുഴഞ്ഞുകയറിയ ഭീകരരെ കണ്ടെത്താൻ ഉധംപൂർ, കിഷ്ത്വാർ ജില്ലകളിലായി സുരക്ഷാ സേന തിരച്ചിൽ നടത്തുകയാണ്.
അതിനിടെ, കിഷ്ത്വാർ ജില്ലയിലെ ചത്രോയിലെ നൈദ്ഗാം വനമേഖലയില്‍ ജയ്ഷെ മുഹമ്മദ് കമാൻഡർ അടക്കം 3 ഭീകരരെ സുരക്ഷാ സേന വധിച്ചു. ജയ്ഷെ കമാൻഡർ സെയ്ഫുള്ള, ഫർമാൻ, ബാഷ എന്നിവരെയാണ് വധിച്ചത്. കൊല്ലപ്പെട്ട ഭീകരരുടെ തലയ്ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഏപ്രിൽ 9നാണ് മേഖലയിൽ സുരക്ഷാ സേന പരിശോധന ആരംഭിച്ചത്. ഇന്നലെ രാവിലെയോടെ സെയ്ഫുള്ളയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം നടത്തിയ തിരച്ചിലിൽ മറ്റ് രണ്ടു ഭീകരരെ കൂടി കണ്ടെത്തുകയായിരുന്നു. കരസേന, അർധസൈനിക വിഭാഗത്തിലെ കമാൻഡോകൾ, സിആർപിഎഫ്, ജമ്മു കശ്മീർ പൊലീസ്, എസ്‌ഒജി എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനൊടുവിലാണ് മൂന്നു ഭീകരരെ വധിച്ചത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്നു വൻതോതിൽ ആയുധങ്ങൾ, വെടിക്കോപ്പുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്.